ന്യൂഡൽഹി :ഇന്ത്യൻ കരസേനയ്‌ക്കായി മൂന്ന് എഎച്ച് 64 ഇ (AH-64E) അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുമായി എത്തിയ അന്റോനോവ് എഎൻ (An-124) (UR-82008) ചരക്കുവിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചതിനെ തുടർന്ന് വിമാനം ബ്രിട്ടനിൽ എട്ട് ദിവസം കുടുങ്ങി. ബ്രിട്ടന്റെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളത്തിൽ ഇന്ധനനിറയ്ക്കാനിറങ്ങിയതിന് ശേഷമുള്ള ഇന്ത്യയിലേക്കുള്ള തുടർയാത്രയ്ക്കിടെയാണ് തടസ്സം ഉണ്ടായത്.ഈ മാസം ഒന്നിന് ജർമനിയിലെ ലൈപ്സിഗിൽ നിന്ന് അരിസോണയിലെ മെസാ ഗേറ്റ്‌വേ വിമാനത്താവളത്തിലെത്തി, അവിടെ നിന്ന് ഹെലികോപ്റ്ററുകളുമായി പറന്നുയർന്നതായിരുന്നു എഎൻ 124 (An-124) .
എന്നാൽ ഇന്ത്യയിലേക്കുള്ള പറക്കൽ അനുമതി തേടിയപ്പോൾ തുർക്കി നിരന്തര അഭ്യർത്ഥനകൾക്കുമെതിരെ വ്യോമപാത അനുവദിക്കാതെ വന്നത് മൂലം വിമാനം പല ദിവസവും കാത്തിരിക്കേണ്ടി വന്നു.അനുമതി ലഭിക്കാത്തതിനാൽ വിമാനം ഒടുവിൽ ഈ മാസം എട്ടിന് ബ്രിട്ടൻ വിട്ട് തിരിച്ചുപോയി. സൈനികവൃത്തങ്ങൾ പറയുന്നതനുസരിച്ച്, മുൻപ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തിക്കുമ്പോൾ തുർക്കി അനുമതി നൽകിയിരുന്നു. ഇപ്പോഴത്തെ തീരുമാനം ഇന്ത്യൻ കരസേനയ്‌ക്കുള്ള പുതിയ ഹെലികോപ്റ്ററുകളുടെ കൈമാറ്റം വൈകിക്കാനിടയാക്കുമെന്ന് വിലയിരുത്തുന്നു.ഇതിനകം 22 അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയും 3 എണ്ണം കരസേനയും ഉപയോഗിക്കുന്നുണ്ട്. പുതിയ ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ എത്തിക്കാനായി മറ്റ് വ്യോമപാതങ്ങൾ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.


