ടെഹ്റാൻ: ഇറാനില്‍ തകർന്ന യുദ്ധവിമാനത്തില്‍ നിന്ന് സ്വയം ഇജക്‌ട് ചെയ്ത പൈലറ്റുമാരില്‍ ഒരാളെ കണ്ടെത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങളുടെ റിപ്പോർട്ട്. രണ്ടാമത്തെ പൈലറ്റിനായുള്ള തെരച്ചില്‍ നടക്കുന്നതായാണ് ദി ടൈംസ് ഓഫ് ഇസ്രയേല്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാമത്തെ പൈലറ്റിനായുള്ള തെരച്ചില്‍ തുടരുന്നതായാണ് സിഎൻഎൻ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. രക്ഷപ്പെടുത്തിയ പൈലറ്റിന് ചികിത്സ ലഭ്യമാക്കിയെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. എഫ് 15 ഇ ജെറ്റ് വിമാനമാണ് ഇറാനില്‍ തകർന്നത്. അമേരിക്കൻ സൈനിക വിമാനത്തെ ഇറാൻ വെടിവച്ച് വീഴ്ത്തിയതായി ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതായാണ് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കരോലിന ലീവിറ്റ് പ്രതികരിക്കുന്നത്.
എഫ് 35 യുദ്ധ വിമാനമാണ് വെടിവച്ച് വീഴ്ത്തിയതെന്നായിരുന്നു ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. എന്നാല്‍ വെടിവച്ചിട്ടത് എഫ് 15 വിമാനം ആണെന്നാണ് അമേരിക്കൻ മാധ്യമങ്ങളുടെ വിശദീകരണം. തെക്ക് പടിഞ്ഞാറൻ ഇസ്രയേലിലെ കോഹ്‌ഗിലുയെ ബോയർ അഹ്മദ് പ്രവിശ്യയിലെ തദ്ദേശീയരായ കച്ചവടക്കാർ പൈലറ്റുമാരേക്കുറിച്ച് വിവരം നല്‍കുന്നവർക്ക് വൻ പ്രതിഫലം വാഗ്ദാനം ചെയ്തതായും വാർത്തകള്‍ വന്നിരുന്നു. സംഭവത്തെക്കുറിച്ച് അമേരിക്കൻ സെൻട്രല്‍ കമാൻഡോ, യുഎസ് ഭരണകൂടമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധമുഖത്ത് നിന്നുള്ള വാദമായതിനാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ആവശ്യമാണ്. അഞ്ച് ആഴ്ചയായി തുടരുന്ന യുദ്ധത്തില്‍ ഏറ്റവും നിർണായകമായ സംഭവമാണിത്. പൈലറ്റിനെ ഉപദ്രവിക്കാതെ ജീവനോടെ പൊലീസിന് കൈമാറണമെന്നാണ് ഇറാൻ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.

