തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ സമീപകാല തീരുമാനങ്ങള്‍ക്കെതിരെയും അതില്‍ മുസ്ലിം ലീഗ് നേതൃത്വം പുലർത്തുന്ന മൗനത്തിനെതിരെയും കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സമിതി അംഗവും മുൻ മന്ത്രിയുമായ വി ശിവൻകുട്ടി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അയച്ച തുറന്ന കത്തിലാണ് വി ശിവൻകുട്ടി രാഷ്ട്രീയ മണ്ഡലത്തില്‍ ചർച്ചയാകുന്ന പ്രസക്തമായ വിഷയങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മതേതര കേരളത്തെ ആശങ്കയിലാഴ്ത്തുന്ന യുഡിഎഫ് സർക്കാരിന്റെ കാവി അജണ്ടകള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം അലംഭാവത്തോടെ കുടപിടിക്കുകയാണെന്ന് കത്തില്‍ അദ്ദേഹം ആരോപിക്കുന്നു.
സർക്കാർ പണം മുടക്കി നിർമിക്കുന്ന വീടുകളില്‍ ഒരു ഭരണകർത്താവിന്റെയും ചിത്രം പതിക്കരുതെന്ന് എല്‍ഡിഎഫ് സർക്കാർ നിർബന്ധബുദ്ധി കാണിച്ച സ്ഥാനത്ത്, കേന്ദ്ര ഭവന പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കാമെന്ന മന്ത്രി ഷാജിയുടെ പ്രസ്താവന മതേതര കേരളത്തിന് ഏല്പിച്ച പ്രഹരമാണെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടുന്നു. പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ ലീഗ് മന്ത്രിമാർ പച്ചക്കൊടി കാട്ടിയതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തെയും കത്തില്‍ ശക്തമായി വിമർശിക്കുന്നു. ചന്ദ്രിക പത്രത്തില്‍ ലേഖനമെഴുതി ഇതിനെതിരെ പ്രതികരിക്കുന്നതിന് പകരം, മുഖ്യമന്ത്രിയെ വിളിച്ച് തീരുമാനം തിരുത്തിക്കാൻ തങ്ങള്‍ തയാറാകണമായിരുന്നു എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


