കൊച്ചി :കോന്തുരുത്തിയിൽ ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കെ.കെ. ജോർജ് മൃതദേഹം വീടിന് സമീപമുള്ള പറമ്പിൽ കുഴിച്ചിടാൻ ശ്രമിച്ചെങ്കിലും പദ്ധതി പരാജയപ്പെട്ടതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ജോർജിനെ എറണാകുളം സൗത്ത് പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു.
പള്ളിയും ജോർജിന്റെ വീടും തമ്മിലുള്ള വളവിനോട് ചേർന്നുള്ള ഈ സ്ഥലത്തിന് മേൽനോട്ട ചുമതല ജോർജിനായിരുന്നു. സ്ഥലത്തിന്റെ താക്കോൽ അദ്ദേഹത്തിന്റെ പക്കലുമായിരുന്നു. കൊലപ്പെടുത്തിയ ശേഷം സ്ത്രീയുടെ ബാഗ് ഉൾപ്പെടെയുള്ള വസ്തുക്കൾ റോഡിൽ നിന്ന് മതിലിന് മുകളിലൂടെ പറമ്പിലേക്ക് എറിഞ്ഞിട്ടതായും അന്വേഷണത്തിൽ കണ്ടെത്തി.തുടർന്ന് മൃതദേഹം കുഴിച്ചിടാൻ ചാക്ക് വാങ്ങാനുള്ള ശ്രമത്തിലാണ് ജോർജ് വീട്ടിൽ നിന്ന് ഏകദേശം മൂന്നു കിലോമീറ്റർ അകലെയുള്ള കടയിൽ പോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മടങ്ങിയെത്തിയശേഷം മൃതദേഹം കയറുകൊണ്ട് കെട്ടി വീട്ടിനോട് ചേർന്ന ഇടവഴിയിലൂടെ വലിച്ചുകൊണ്ടുപോകുന്നതിനിടെ സമീപത്തെ പലചരക്ക് കട തുറന്നതോടെ സംശയം തോന്നിയ ജോർജ് പദ്ധതിയിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് ഇടവഴിയിലിരുന്നു ഉറങ്ങിപ്പോയ ജോർജിനെ രാവിലെ ആറരയ്ക്ക് ഹരിതകർമസേനാംഗം കണ്ടാണ് അധികൃതരെ അറിയിച്ചത്. പിന്നീട് ജോർജ് പിടിയിലായി.
കഴിഞ്ഞ 21-നാണ് പാലക്കാട് സ്വദേശിയായ ബിന്ദുവിനെ കൊലപ്പെടുത്തിയ സംഭവം നടന്നത്. ജോർജിന്റെ മൊഴിപ്രകാരം, അന്ന് ബാങ്കിൽ നിന്ന് 16,000 രൂപ പിന്‍വലിച്ചതിന് ശേഷം തേവരയിലെ ബാറിൽ മദ്യപിച്ചു. തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ സമീപം നിന്നാണ് ബിന്ദുവിനെ കൂട്ടിപ്പോയത്. ഭക്ഷണം വാങ്ങിയ ശേഷം 500 രൂപ നിശ്ചയിച്ച് ഓട്ടോറിക്ഷയിൽ വീട്ടിലെത്തിച്ചെങ്കിലും പണം സംബന്ധിച്ച തർക്കത്തെ തുടർന്ന് ഇരുമ്പുപാര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നു മൊഴി പറയുന്നു.
ഓട്ടോ ഡ്രൈവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലുകൾക്ക് ശേഷം ജോർജിന്റെ ഭാര്യയുടെയും മൊഴി സ്വീകരിക്കുമെന്നും സൗത്ത് എസ്എച്ച്ഒ പി.ആർ. സന്തോഷ് അറിയിച്ചു.


