കുറവിലങ്ങാട് ∶ ശതാബ്ദികളുടെ ദൈവാനുഭവപാരമ്പര്യം പുതുക്കി പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചൻ്റെ 482-ാം ചരമവാർഷികം കുറവിലങ്ങാട്ട് പ്രാർത്ഥനാപൂർവ്വം ആചരിച്ചു. ഭക്തിസാന്ദ്രമായ പ്രാർത്ഥനകളോടെ വിശ്വാസികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. പരമ്പരാഗത തനിമയിൽ നടന്ന ശ്രാദ്ധാചരണത്തിന് നാടാകെ തീർത്ഥാടന ഭാവം ധരിച്ചു.
ഏറ്റുമാനൂർ പള്ളി വികാരി ഫാ. തോമസ് കുത്തുകല്ലുങ്കൽ മുഖ്യകാർമ്മികനായി ദിവ്യബലി അർപ്പിച്ചു. കുറവിലങ്ങാട് പള്ളിയോട് ചേർന്നുള്ള കുടുംബയോഗസ്ഥലത്ത് വല്യച്ചന്റെ പ്രതിമ ഷംഷാദാബാദ് രൂപതാ മെത്രാൻ മാർ ജോസഫ് കൊല്ലപ്പറമ്പിൽ അനാച്ഛാദനം ചെയ്തു. തുടർന്ന് അനുസ്മരണപ്രാർത്ഥനയും നേർച്ചശ്രാദ്ധ ആശീർവാദവും നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ഡോ. ജോസഫ് തടത്തിൽ, ആർച്ച് പ്രീസ്റ്റ്. ഡോ. തോമസ് മേനാച്ചേരി എന്നിവരും സഹവൈദികരും പ്രാർത്ഥനാ ശശ്രൂഷയിൽ സഹകാർമ്മികരായിരുന്നു. അനുസ്മരണ സമ്മേളനത്തിൽ ഫ്രാൻസിസ് ജോർജ് എം.പി., മോൻസ് ജോസഫ് എം.എൽ.എ. എന്നിവർ പങ്കെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് മേനാച്ചേരിയുടെ കാർമ്മികത്വത്തിൽ കുറവിലങ്ങാട് പള്ളിക്കകത്തുള്ള കബറിടത്തിങ്കൽ അനുസ്മരണപ്രാർത്ഥനകളും ഒപ്പീസും നടന്നു. വല്യച്ചന്റെ കുടുംബാംഗങ്ങളും അനേകം വിശ്വാസികളും കബറിടത്തിങ്കൽ കത്തിച്ച ഏഴുതിരി ഓട്ടുനിലവിളക്കിൽ എണ്ണ പകർന്നു പ്രത്യേക പ്രാർത്ഥനകൾക്ക് സാക്ഷ്യം വഹിച്ചു. തുടർന്ന് കോളേജ് ജംഗ്ഷനിലുള്ള സ്മാരകപാർക്കിൽ ലദീഞ്ഞും നടന്നു.
ഈ വർഷത്തെ പ്രെസുദേന്തി വി. കെ. മാത്യു വെള്ളായിപ്പറമ്പിലായിരുന്നു. നേർച്ചകാഴ്ചകൾക്ക് സ്മാരകപാർക്കിലും പള്ളിക്കകത്തുള്ള കബറിടത്തിങ്കലും പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.


