കോട്ടയം: മുൻ കൂർ ജാമ്യത്തിന് അപേക്ഷ നൽകിയപ്പോൾ കേസില്ലെന്ന് കോടതിയെ അറിയിക്കുകയും, പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത കേസിൽ പൊലീസിനു തിരിച്ചടി. നാട്ടകത്ത് ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടു പേർക്ക് കോടതി ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ചിങ്ങവനം പൊലീസിനു വൻ തിരിച്ചടി ലഭിച്ചത്. കേസിലെ പ്രതികളും നാട്ടകം സ്വദേശികളുമായ ആദിത്യൻ സുനിലിനും, സുനിൽ കെ.സിയ്ക്കുമാണ് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിൽകുമാർ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടാം പ്രതിയുടെ ഭാര്യയുമായി ബന്ധമുണ്ടായിരുന്ന ആളെ രണ്ടു പ്രതികളും ചേർന്ന് ആക്രമിച്ചതായും, തടയാൻ എത്തിയ ഇവരുടെ മാതാവിന് മർദനമേറ്റതായുമായിരുന്നു അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതേ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് അന്വേഷണം നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾ കോട്ടയം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തു. ഇതേ തുടർന്ന് കഴിഞ്ഞ മാസം ഒൻപതിന് പ്രതികൾക്കെതിരെ കേസില്ലെന്നു കാട്ടി ചിങ്ങവനം പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ കോടതി ക്ലോസ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം കഴിഞ്ഞ 13 ന് ചിങ്ങവനം പൊലീസ് രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതികളെ ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഈ സമയത്ത് പ്രതി ഭാഗം അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കി ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ ജില്ലാ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയുടെ വിവരങ്ങൾ കോടതിയിൽ ഹാജരാക്കി. ഇതോടെ പ്രതികൾക്ക് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തുടർന്ന് കേസ് ഒക്ടോബർ 16ലേയ്ക്കു മാറ്റി വയ്ക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ നിയമനടപടി തുടരുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കി പറഞ്ഞു.


