കോട്ടയം: മാണിക്കുന്നത്ത് ലഹരിയിടപാടിനെ തുടർന്നുണ്ടായ തർക്കത്തിനിടെ പുതുപ്പള്ളി മാങ്ങാനം സ്വദേശിയായ യുവാവ് മരിച്ചത് നെഞ്ചിലും കഴുത്തിലുമേറ്റ മാരകമായ കുത്തിനെ തുടർന്നെന്ന് പൊലീസ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ഉള്ളത്. കൊല്ലപ്പെട്ട പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ വീട്ടിൽ ആദർശിന്റെ (23) ശരീരത്തിൽ മൂന്ന് കുത്താണ് ഏറ്റിരുന്നത്. ഇതിൽ കഴുത്തിലും, നെഞ്ചിലും ഏറ്റ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് മരണകാരണമായതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ കാരാപ്പുഴ മാണിക്കുന്നം ലളിതാ സദനത്തിൽ അഭിജിത്തിന്റെ (24) അറസ്റ്റ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ രേഖപ്പെടുത്തി. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പും നടത്തിയിട്ടുണ്ട്. ഇവിടെ നിന്നും ആദർശിനെ കുത്താൻ പ്രതി ഉപയോഗിച്ച കത്തിയും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത വി.കെ അനിൽകുമാറിനെ (ടിറ്റോ) പ്രതി ചേർക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് വച്ച് രണ്ടു പേരെയും പിടിച്ചു മാറ്റാനാണ് അനിൽകുമാർ ശ്രമിച്ചതെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് വി.കെ അനിൽകുമാർ എന്ന ടിറ്റോയെ പ്രതി ചേർക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. വീടിനു മുന്നിൽ വച്ച് മകനെ ഒരു സംഘം ആക്രമിക്കുന്നത് കണ്ട് ടിറ്റോയും ഭാര്യയും ഓടിയെത്തുകയായിരുന്നുവെന്നും അക്രമികളിൽ നിന്നും മകനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.


