കോട്ടയം: അപകടകരമായ മരങ്ങൾ നീക്കുന്നതിനുള്ള സാങ്കേതിക തടസങ്ങൾ പരിഹരിക്കുന്നതു സംബന്ധിച്ച ശിപാർശകൾ വനംവകുപ്പുമന്ത്രിക്കും തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രിക്കും സമർപ്പിക്കാൻ കോട്ടയം ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. പാതയോരത്തെയും സർക്കാർ ഓഫീസ് പരിസരങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഇത്തരം മരങ്ങൾ മുറിച്ചുമാറ്റുന്നതിന് സാങ്കേതിക നടപടിക്രമങ്ങളിൽ കുടുങ്ങി കാലതാമസം ഉണ്ടാകുന്നതും പരാതികൾ ഏറിവരുന്നതും കണക്കിലെടുത്താണ് ജില്ലാ ട്രീ കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ ശിപാർശകൾ സമർപ്പിക്കുന്നത്.
അധ്യയന വർഷാരംഭത്തിനുമുമ്പുതന്നെ സ്കൂളുകളിലെ അപകടകരമായ മരങ്ങൾ അടിയന്തരമായി നീക്കണമെന്ന് മുൻ ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ മിക്ക മരങ്ങൾക്കും നിശ്ചയിക്കപ്പെട്ട വില ലഭിക്കത്തതിനാൽ തുടർനടപടി സ്വീകരിക്കാനാവാത്ത സാഹചര്യമാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എ.സി. കനാലിന്റെ അരികിൽ താമസിക്കുന്നവരുടെ വീടുകളിൽ മഴക്കാലം തുടങ്ങിയപ്പോൾ തന്നെ വെള്ളം കയറുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും കനാലിൻറെ ആഴം കൂട്ടുന്നതിനുളള നടപടികൾ സ്വീകരിക്കണമെന്നും വിനു ജോബ് എം.എൽ.എ ആവശ്യപ്പെട്ടു.
പാതയോരങ്ങൾ കൈയേറിയുള്ള തട്ടുകട കച്ചവടം ജില്ലായിൽ പലയിടത്തും വ്യാപകമാണെന്നും ഇതിനെതിരേ നടപടിയെടുക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയാണ് പല തട്ടുകടകളും പ്രവൃത്തിക്കുന്നതെന്നും തട്ടുകടകളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അധ്യക്ഷത വഹിച്ചു. വിനു ജോബ് എം.എൽ.എ, വൈക്കം നഗരസഭാ അധ്യക്ഷൻ കെ.ജി. അബ്ദുൾ സലാം റാവുത്തർ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആൻറണി, ആർ.ഡി.ഒ നിജു കുര്യൻ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, നിയമസഭാ സ്പീക്കർ തിരുഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധി മോഹനചന്ദ്രൻ നായർ, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി ആന്റണി കുന്നുംപുറം, വകുപ്പുകളുടെ ജില്ലാതല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.


