തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്‌ആർടിസിയെ കരകയറ്റാൻ ഗതാഗത വകുപ്പ് പുതിയ മാർഗം കണ്ടെത്തി. ‘തൊഴിൽ ദാന പദ്ധതി’ എന്ന പേരിൽ ആർക്കും കെഎസ്‌ആർടിസിക്ക് വേണ്ടി പരസ്യങ്ങൾ പിടിക്കാനുള്ള അവസരം നൽകുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്‌ആർടിസിക്ക് നേടി നൽകുന്നവർക്ക് അതിന്റെ 15 ശതമാനം കമ്മീഷനായി നേരിട്ട് അക്കൗണ്ടിലേക്കാണ് ലഭിക്കുക. “പരസ്യം പിടിച്ചുകൊണ്ട് മാന്യമായി ജീവിക്കാനുള്ള അവസരം ചെറുപ്പക്കാർക്കും ലഭിക്കും. തൊഴിൽ സൃഷ്ടിക്കാനും കെഎസ്‌ആർടിസിക്ക് പുതിയ വരുമാന മാർഗം കണ്ടെത്താനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്,” മന്ത്രി പറഞ്ഞു.
പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കെഎസ്‌ആർടിസിക്ക് വേണ്ടി ഏത് വ്യക്തിയോ സ്ഥാപനമോ നേരിട്ട് പരസ്യം പിടിച്ച് വരുമാനം വർധിപ്പിക്കാനാകും. പരസ്യ കമ്പനികൾക്കെതിരെ ഗുരുതര ആരോപണങ്ങളും മന്ത്രി ഉന്നയിച്ചു. “കഴിഞ്ഞ ആറ് ഏഴ് വർഷത്തിനിടെ പരസ്യ കരാറുകൾ വഴി 65 കോടി രൂപയെങ്കിലും കെഎസ്‌ആർടിസിക്ക് നഷ്ടമായിട്ടുണ്ട്. ചില കമ്പനികൾ ടെൻഡർ നേടി ശേഷം കള്ളക്കേസുകൾ ഉണ്ടാക്കി കോടതിയിൽ പോയി പണം കൈക്കലാക്കുകയാണ് പതിവ്,” മന്ത്രി ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇത്തരക്കാരെ കരിമ്പട്ടികയിൽപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. അതിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ചില സംഘം ചേർന്നുള്ള കമ്പനികൾ ടെൻഡറിൽ പങ്കെടുക്കാതിരിക്കാനുള്ള പുതിയ തന്ത്രം സ്വീകരിച്ചിരിക്കുകയാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.“‘അവനെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലുണ്ട്’ എന്നതാണ് ഇനി നമ്മുടെ സമീപനം,” മന്ത്രി പറഞ്ഞത് ചിരിയോടെയായിരുന്നു. പരസ്യവരുമാനം കാര്യക്ഷമമായി നിയന്ത്രിച്ച് കെഎസ്‌ആർടിസിയെ സാമ്പത്തികമായി കരകയറ്റുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.


