‘മാഡ് മാക്സ്’; കൊച്ചിയിൽ “ഡോർ ഡെലിവറി” നടത്തുന്ന മയക്കുമരുന്ന് സംഘം പിടിയിൽ

കൊച്ചി: എറണാകുളത്ത് മയക്കുമരുന്ന് ഡോർ ഡെലിവറി നടത്തുന്ന സംഘം എക്‌സൈസ് പിടിയിലായി. ‘മാഡ് മാക്സ് ‘ എന്നറിയപ്പെട്ടിരുന്ന ഇവരില്‍ നിന്ന് വ്യത്യസ്ത ഇനം മയക്ക് മരുന്നുകള്‍ കസ്റ്റഡിയിലെടുത്തു. കാസർഗോഡ് ബംബരാണ സ്വദേശി ‘ഷേണായി’ എന്ന് വിളിക്കുന്ന സക്കറിയ (32 വയസ്സ് ) ഇടുക്കി ഉടുമ്ബൻ ചോല സ്വദേശി അമല്‍ വർഗ്ഗീസ് (26 വയസ്സ് ) എന്നിവരാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ്, എറണാകുളം ഐ.ബി, എറണാകുളം ടൗണ്‍ നോർത്ത് സർക്കിള്‍ എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.

ഇവരുടെ കൈവശത്ത് നിന്നും ഇവരുടെ താമസസ്ഥലത്തും നിന്നുമായി അത്യന്തം വിനാശകാരിയ പൗഡർ രൂപത്തിലുള്ള 62.574 ഗ്രാമോളം വൈറ്റ് മെത്തും, മൈസൂർ മാംഗോ എന്ന വിളിപ്പേരുള്ള 3.3 കിലോയോളം മുന്തിയ ഇനം കഞ്ചാവും, മാനസീക വിഭ്രാന്തിയുള്ളവർക്ക് സമാശ്വാസത്തിനായി നല്‍കുന്ന അതിമാരകമായ മയക്കുമരുന്ന് ഗുളികകളും (14.818 ഗ്രാം) കണ്ടെടുത്തു. സമൂഹ മാധ്യമങ്ങള്‍ വഴി ‘മാഡ് മാക്സ് ‘ എന്ന പ്രത്യേക പ്രൈവറ്റ് ഗ്രൂപ്പുണ്ടാക്കി അതിലൂടെയായിരുന്നു വില്‍പ്പന. മുൻകൂട്ടിയുള്ള ഓർഡർ അനുസരിച്ച്‌ ആവശ്യക്കാർക്ക് രാത്രി ആകുന്നതോടു കൂടി ഡോർ ഡെലിവറി നടത്തും. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇരുവരും കഴിഞ്ഞ മാസമാണ് ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരെഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുൻ കേസുകളില്‍ പ്രതിയായിട്ടുള്ളവരെയെല്ലാം സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ചീഫ് അസി.എക്‌സൈസ് കമ്മീഷണർ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നിരീക്ഷിച്ച്‌ വരുകയായിരുന്നു.

വൈറ്റില ചക്കരപ്പറമ്പിന് സമീപം ആവശ്യക്കാരെ കാത്ത് ആഡംബര ബൈക്കില്‍ ഇരിക്കുകയായിരുന്ന ഇരുവരേയും എക്‌സൈസ് സംഘം തന്ത്രപരമായി വളയുകയായിരുന്നു. പിടിയിലാകുമെന്ന് മനസ്സിലായ ഇരുവരും അക്രമാസക്തരായി അപകടകരമായ രീതിയില്‍ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മാഡ് മാക്സ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകും.

വ്യത്യസ്ത ഇനം മയക്ക് മരുന്നുകള്‍ തൂക്കുന്നതിനുള്ള റൗണ്ട് ടോപ്പ് വേയിങ് മെഷില്‍, നാനോ വേയിംഗ് മെഷിൻ, മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ്, രണ്ട് സ്മാർട്ട് ഫോണുകള്‍, വ്യത്യസ്ത അളവിലെ സിപ് ലോക്ക് കവറുകള്‍ എന്നിവയും, 16500/ രൂപയും, ഇവരുടെ ആഡംബര ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം സി.ഐ എം.എസ്.ജനീഷ് കുമാർ, സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, ഐ.ബി പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം സർക്കിളിലെ അസ്സി.ഇൻസ്‌പെക്ടർ എം.കെ. ഷാജി, സിവില്‍ എക്‌സൈസ് ഓഫീസർ ശരത്ത് എസ്, ദീപക് വി.എം എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Hot Topics

Related Articles