പൈപ്പ് പൊട്ടലിന് പരിഹാരമില്ല; മല്ലപ്പള്ളി താലൂക്കിൽ ജലവിതരണം മുടങ്ങുന്നത് പതിവാകുന്നു

മല്ലപ്പള്ളി : താലൂക്കിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ നിത്യസംഭവവകുന്നതോടെ ജലവിതരണം മുടങ്ങുന്നത് നിത്യസംഭവമാകുകയാണ്. നവീകരണം നടക്കുന്ന മടുക്കോലി – കല്ലൂപ്പാറ – ഞാലിക്കണ്ടം റോഡിൽ പൈപ്പ് പൊട്ടൽ തുടർക്കഥയാണ്. കാലപ്പഴക്കമുള്ള പൈപ്പുകളാണ് റോഡിന്റെ നവീകരണ പ്രവൃത്തികൾക്കിടയിൽ തകരുന്നത്. ഇവിടെ 15 ചോർച്ചകൾ വാട്ടർ അതോറിറ്റി അധികൃതർ പരിഹരിച്ചു. വിവിധയിടങ്ങളിൽ ഇനിയും പരിഹരിക്കാനുള്ളത് നിരവധി പൊട്ടലുകളാണ്. റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ മറ്റിടങ്ങളിലും പൈപ്പ് പൊട്ടൽ വ്യാപകമാകുകയാണ്. ഈ കാരണങ്ങളാൽ ആവശ്യാനുസരണം വെള്ളം കിട്ടാത്ത സ്ഥിതിയാണ് പലയിടത്തും. അധികാരികളെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കാത്ത പ്രദേശങ്ങളും ഉണ്ട് . പൈപ്പുകൾ റോഡിന്റെ മധ്യത്തിലായതിനാൽ തകർച്ച സംഭവിച്ച് ജല വിതരണംപൂർണ്ണമായും തടസ്സപ്പെടാനും സാധ്യതയാണ്.
ഞാലിക്കണ്ടം മുതൽ ചേലക്കൊമ്പ് വരെയുള്ള ഭാഗത്തെ പൈപ്പുകൾക്ക് പകരം പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിന് ഒരു വർഷം മുൻപ് നടപടി സ്വീകരിച്ചെങ്കിലും പൈപ്പ് ലൈനുകൾ മാറ്റിയിടുന്നതിനുള്ള നടപടികൾ ഒന്നും നടന്നിട്ടില്ല. പാടി മൺ കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ ശാസ്താംകോയിക്കൽ യത്തിംഖാനക്കു സമീപം പൈപ്പ് പൊട്ടിയത് മൂലം ജലവിതരണം മുടങ്ങിയിരിക്കുകയാണ്. ഒരാഴ്ചയായി നടപടിയില്ല. പൊതു മരാമത്ത് വകുപ്പിൽ നിന്ന് അനുവദി ലഭിക്കാത്തതിനാൽ അറ്റകുറ്റപ്പണികൾ വൈകുന്നതിന് കാരണമെന്നാണ് അധികൃതർ അറിയുന്നത്. റോഡ് നവീകരണങ്ങൾ പൂർത്തിയാകുമ്പോൾ വാട്ടർ അതോറിറ്റി ഒരു വശം മുതൽ വെട്ടിപ്പൊളിക്കുന്ന രീതിയാണ് തുടർന്നു വരുന്നത്. റോഡുകൾ പലതും ഉന്നത നിലവാരത്തിൽ പണിയുന്നുണ്ടെങ്കിലും റോഡിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ളപൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ നടപടിയെടുക്കുന്നില്ല. പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിന് നടപടിയുണ്ടായാൽ ഒരു പരിധി വരെ കുടി വെള്ളം മുടങ്ങാതെ ലഭ്യമാക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.

Hot Topics

Related Articles