മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മാർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ കാൽ കഴുകൽ ശുശ്രൂഷ നടത്തി. അന്ത്യ അത്താഴ വേളയിൽ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി യേശുക്രിസ്തു വിനയത്തിന്റെ മാതൃക ലോകത്തിന് കാട്ടി കൊടുത്തതിനെ അനുസ്മരിച്ചാണ് കാൽ കഴുകൽ ശുശ്രുഷ നടത്തിയത്. ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഈവാനിയോസ് പ്രധാന കാർമികത്വം വഹിച്ചു.സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് വചന സന്ദേശം നൽകി. കര്‍ത്താവായ യേശുക്രിസ്തുവിന്റെ വിനയത്തിന്റെയും എളിമയുടെയും അതുല്യമായ മാതൃകകളെ ഉള്‍ക്കൊള്ളാന്‍ കാല്‍കഴുകല്‍ ശുശ്രൂഷകളില്‍ സംബന്ധിക്കുന്നതിലൂടെ വിശ്വാസികള്‍ക്ക് സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് വെറുമൊരു ചടങ്ങല്ല. ഇതൊരു മഹത്തായ സന്ദേശം നല്‍കുന്ന ശുശ്രൂഷയാണ്. കര്‍ത്താവ് പഠിപ്പിച്ച ത്യാഗത്തിന്റെ വിനയത്തിന്റെ സ്വയം ഇല്ലാതായി തീരുന്നതിന്റെ ഏറ്റവും വലിയ മാതൃകയാണ് കാല്‍ കഴുകല്‍ ശുശ്രൂഷയെന്നും അദ്ദേഹം പറഞ്ഞു.
കെ. കുര്യാക്കോസ് കോർഎപ്പിസ്കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോർഎപ്പിസ്കോപ്പ കറുകയിൽ, മാണി കല്ലാപ്പുറത്ത് കോർഎപ്പിസ്കോപ്പ, കുര്യാക്കോസ് കോർഎപ്പിസ്കോപ്പ മണലേൽചിറയിൽ, മാത്യൂസ് കോർഎപ്പിസ്കോപ്പ കാവുങ്കൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. ജെ.മാത്യു മണവത്ത്, ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. കെ.എം. ജോർജ് കുന്നേൽ, ഫാ. മാത്യു എം. ബാബു വടക്കേപറമ്പിൽ, ഫാ. ജിനൂബ് കുര്യാക്കോസ് തെക്കേക്കുഴി, ഫാ. വിജി കുരുവിള ഏടാട്ട്, ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിൽ, ഫാ. റോയ് ചാക്കോ ഒറ്റപ്ലാക്കൽ, ഫാ.സോബിൻ ഏലിയാസ് അറക്കലോഴത്തിൽ എന്നിവർ സഹകാർമികരായിരുന്നു.ദുഃഖ വെള്ളി ദിനമായ ഇന്ന് രാവിലെ അഞ്ചിന് പ്രഭാത നമസ്കാരം, എട്ടിന് മൂന്നാംമണി നമസ്കാരം, ഒൻപതിന് പ്രദക്ഷിണം, 9.30ന് മദ്ധ്യാഹ്ന നമസ്കാരം. 10.30ന് പ്രസംഗം. 11ന് ഒൻപതാം മണി നമസ്‌കാരം. ഉച്ചയ്ക്ക് 12ന് സ്ലീബാ നമസ്കാരം – സ്ലീബാ ആഘോഷം, പ്രദക്ഷിണം, കുരിശ് കുമ്പിടീൽ, ചൊറുക്ക നൽകൽ. ഉച്ചയ്ക്ക് ഒന്നിന് കബറടക്ക ശുശ്രൂഷ, സമപനം. വൈകിട്ട് അഞ്ചിന് സന്ധ്യാ നമസ്കാരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദുഃഖ ശനി ദിനമായ നാളെ രാവിലെ അഞ്ചിന് പ്രഭാത നമസ്കാരം (കത്തീഡ്രലിൽ). കരോട്ടെ പള്ളിയിൽ രാവിലെ 9.30ന് മൂന്നാം മണി, ഉച്ച, ഒൻപതാം മണി നമസ്കാരം. 10ന് കുർബാന – കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ. കത്തീഡ്രലിൽ വൈകിട്ട് അഞ്ചിന് സന്ധ്യാ, സൂത്താറ, പാതിരാ നമസ്കാരം. ഏഴിന് ഉയർപ്പ് ശുശ്രൂഷ, മൂന്നിന്മേൽ കുർബാന – കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ. പ്രദക്ഷിണം, ആശീർവാദം. 31ന് രാവിലെ കരോട്ടെ പള്ളിയിൽ രാവിലെ ആറിന് പ്രഭാത പ്രാർഥന, 6.15ന് കുർബാന.