കോട്ടയം മണർകാട് കാവുംപടിയിൽ ഒരു മാസം മുൻപാണ് ഏലപ്പാറ സ്വദേശി ബിബിൻ വാടകയ്ക്ക് താമസിക്കാൻ എത്തുന്നത്. ഭാര്യയ്ക്കും കുഞ്ഞിനും ബന്ധുക്കളായ രണ്ട് സ്ത്രീകൾക്കും ഒപ്പമായിരുന്നു താമസം. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ബിബിന്റെ വീട്ടിലെ പരിശോധന. മുറിയിൽ നിന്ന് 10 സെന്റിമീറ്ററിൽ അധികം ഉയരമുള്ള അഞ്ച് കഞ്ചാവ് ചെടികൾ എക്സൈസ് സംഘം കണ്ടെടുത്തു. ഇത് പയർ ചെടികൾ ആണെന്നായിരുന്നു സ്ത്രീകൾ ആദ്യം എക്സൈസിനോട് പറഞ്ഞിരുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ബിബിൻ ആണ് കഞ്ചാവ് വളർത്തിയതെന്നും, ബിബിൻ കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടെന്നും, തങ്ങളും കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നും ഭാര്യ ഉൾപ്പെടെ മൊഴി നൽകി. വീട്ടിൽനിന്ന് 5 ഗ്രാം കഞ്ചാവും പിടികൂടി. വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടന്നിരുന്നതായും എക്സൈസ് പറയുന്നു. ബിബിൻ വേറെയും കഞ്ചാവ് കേസുകളിൽ പ്രതിയാണ്. ബിബിനെ പിടികൂടാൻ ഇതുവരെ ആയിട്ടില്ല. ബിബിന് വേണ്ടിയുള്ള അന്വേഷണം എക്സൈസും പോലീസും ഊർജ്ജിതമാക്കി. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ദർശക് ആറിന്റെ നേതൃത്വത്തിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബി.ആനന്ദ് രാജ്, ഹരിഹരൻ പോറ്റി, എം നൗഷാദ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ പ്രവീൺ ശിവാനന്ദ് , സിവിൽ എക്‌സൈസ് ഓഫിസർമാരായ ദീവീഷ്, യേശുദാസ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ എം പ്രിയ, സിവിൽ എക്‌സൈസ് ഡ്രൈവർ ബിബിൻ ജോയി, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി എസ് സുരേഷ് , സിവിൽ എക്‌സൈസ് ഡ്രൈവർ അനസ്മോൻ സി കെ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ റെജി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
മണർകാട് സ്ത്രീകൾ ഉൾപ്പെടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് ചെടി ; പയർ ചെടിയെന്ന് സ്ത്രീകളുടെ മൊഴി ; ചോദ്യംചെയ്യലിൽ തങ്ങളും കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് സ്ത്രീകൾ..!!


