കൊച്ചി : കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ ചരിഞ്ഞ ചരക്ക് കപ്പൽ എംഎസ്‌സി എൽസ 3 പൂർണ്ണമായും മുങ്ങിത്താഴ്ന്നു. കപ്പൽ മുങ്ങിത്തുടങ്ങിയതോടെ അൽപ്പ സമയം മുമ്പ് ക്യാപ്റ്റനെയും എൻജിനീയർമാരെയും മാറ്റിയിരുന്നു. കപ്പൽ ഉപേക്ഷിച്ച് ക്യാപ്റ്റനടക്കം മൂന്നുപേർ ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുജാതയിലാണ് രക്ഷപ്പെട്ടത്. റഷ്യൻ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീൻസ് സ്വദേശികളും യുക്രൈനിൽ നിന്നുള്ള 2 പേരും ഒരു ജോർജിയൻ സ്വദേശിയുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. 24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലിൽ തുടർന്ന ക്യാപ്റ്റനെയും രണ്ട് എൻജിനീയർമാരെയുമാണ് അവസാനം രക്ഷപ്പെടുത്തിയത്.
കടലിൽ വീണ കണ്ടെയ്നറുകൾ തീരത്തടിയുകയാണെങ്കിൽ, എറണാകുളം തീരത്തോ ആലപ്പുഴ തീരത്തോ ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടേക്കാമെന്നതാണ് സാധ്യതയായി കെഎസ്ഡിഎംഎ പറയുന്നത്. സംസ്ഥാനത്തെ തീരദേശത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ അപകടകരമായ നില കാണുന്നില്ലെങ്കിലും തീരത്ത് ജാഗ്രത പാലിക്കാനാണ് നിർദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടലിൽ വീണ കണ്ടെയ്നറുകൾ കരയ്ക്കടിഞ്ഞാൽ ആളുകൾ തൊടരുതെന്ന് ഇന്നലെ അപകടമുണ്ടായപ്പോൾ തന്നെ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞാൽ ആരും അടുത്തേക്ക് പോകരുത്. 112 ലേക്ക് ഉടൻ വിളിച്ച് വിവരം പറയാനാണ് നിർദ്ദേശം.


