തിരുവല്ല :കുടുംബ പ്രശ്നങ്ങൾ മൂലം സ്കൂൾ വിട്ടുപോയ സഹോദരങ്ങളായ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം ഉറപ്പുവരുത്തി പത്തനംതിട്ട ജില്ലാ പോലീസ്.കവിയൂർ ഗ്രാമപഞ്ചായത്തിലെ ഞാലിക്കണ്ടം സ്വദേശിയായ എബ്രഹാം വർഗീസിന്റെ 10-ാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയും 6-ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും തിരുവല്ലയിലെ എയ്ഡഡ് സ്കൂളിലാണ് പഠിച്ചിരുന്നത്. എന്നാൽ ഈ അധ്യായന വർഷം ആദ്യ രണ്ട് ദിവസം മാത്രമാണ് അവർ സ്കൂളിൽ പോയത്. പിതാവിന്റെ അമിത മദ്യപാനവും മാതാവിന്റെ അസ്വാസ്ഥ്യവുമാണ് അവരുടെ പഠനം തടസ്സപ്പെട്ടത്.
വിഷയം ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിനെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് എസ്പി നേരിട്ട് ഇടപെട്ടു. സ്കൂൾ മാനേജ്മെന്റ്, പഞ്ചായത്ത് തുടങ്ങിയ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് കുട്ടികളുടെ തുടർ പഠനം ഉറപ്പാക്കിയത്.ഇന്ന് രാവിലെ തിരുവല്ല എസ്‌ഐ ഉണ്ണികൃഷ്ണൻ, എഎസ്‌ഐ ജോജോ, വനിതാ പോലീസ് ഉദ്യോഗസ്ഥരായ ജയ കെ, ജസ്ന കെ, ജലാൽ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ സജിത്ത് രാജ്, സുധീഷ് ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് എം.ഡി. ദിനേശ് കുമാർ, വാർഡ് മെമ്പർ ടി.കെ. സജീവ് എന്നിവർ വീട്ടിലെത്തി കുട്ടികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി.കുട്ടികൾക്ക് സ്നേഹപൂർവ്വം തുടർ പഠനത്തിനുള്ള വഴിതുറന്ന നടപടി നാട്ടുകാരും അധ്യാപകരും പ്രശംസിച്ചു.


