ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മവാർഷിക ദിനത്തിൽ രാജ്യം അദ്ദേഹത്തെ അനുസ്മരിച്ചു. ഡൽഹിയിലെ രാജ്ഘട്ടിൽ നടന്ന ഔദ്യോഗിക ചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരും പങ്കെടുത്തു. ചടങ്ങിൽ ഗാന്ധിജിയുടെ അന്ത്യവിശ്രമത്തിന് പുഷ്പാർച്ചന നടത്തി ആദരാഞ്ജലി അർപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു: “വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ ഗാന്ധിയുടെ പാത പിന്തുടരും. ലോകമെമ്പാടുമുള്ള തലമുറകളെ ഗാന്ധിജിയുടെ ആശയങ്ങൾ ഇന്നും പ്രചോദിപ്പിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഇന്ത്യയിലേക്കുള്ള കൂട്ടായ യാത്രയിൽ മാർഗനിർദ്ദേശ തത്വങ്ങളായി അദ്ദേഹം നിലകൊള്ളുന്നു.”മാധ്യമത്തിലൂടെ പുറത്തിറക്കിയ സന്ദേശത്തിൽ മോദി കൂട്ടിച്ചേർത്തത്
“മനുഷ്യ ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ച പ്രിയപ്പെട്ട ബാപ്പുവിന്റെ അസാധാരണമായ ജീവിതത്തിന് നാം ആദരാഞ്ജലി അർപ്പിക്കുന്നു. ധൈര്യവും ലാളിത്യവും വലിയ മാറ്റത്തിന്റെ ഉപകരണങ്ങളാകുന്നുവെന്ന് അദ്ദേഹം തെളിയിച്ചു. വ്യക്തികളെ ശാക്തീകരിക്കുന്നതിനുള്ള മാർഗമായി സേവനത്തിന്റെയും കാരുണ്യത്തിന്റെയും ശക്തിയിൽ അദ്ദേഹം വിശ്വസിച്ചു.”രാഷ്ട്രപതി ദ്രൗപദി മുർമു എക്‌സിൽ കുറിച്ചത്: “സമാധാനം, സഹിഷ്ണുത, സത്യം എന്നിവയാണ് ഗാന്ധിജിയുടെ ജീവിത സന്ദേശം. തൊട്ടുകൂടായ്മ, നിരക്ഷരത, അടിമത്തം എന്നിവയെ തുടച്ചുനീക്കുന്നതിന് അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് ശക്തിയും പിന്തുണയും നൽകി.”


