കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച കോട്ടയം വടവാതൂർ സ്വദേശി നേവിസ് സാജൻ മാത്യുവിന്റെ ഇരു കൈകളും വിജയകരമായി മാറ്റിവെച്ച കർണാടക ബെല്ലാരി സ്വദേശിയായ ബസവന ഗൗഡയെ കാണാനെത്തിയപ്പോൾ, നേവിസിന്റെ അമ്മ ഷെറിൻ മാത്യൂവും അച്ഛൻ സാജനും കണ്ണുനിറഞ്ഞാണ് ആ കൈകൾ ചേർത്തുപിടിച്ചത്. തങ്ങളുടെ മകന്റെ കൈകൾ മറ്റൊരാളുടെ ശരീരത്തിൽ ജീവിക്കുന്ന അതുല്യാനുഭവമായിരുന്നു അത്.അമൃത ആശുപത്രിയിലേയ്ക്ക് ആയിരുന്നു ഈ ഹൃദയസ്പർശിയായ സംഗമം. ശസ്ത്രക്രിയ നിർവഹിച്ചത് ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. സുബ്രഹ്മണ്യ അയ്യർ നയിച്ച സംഘമാണ്. നേവിസിന്റെ മാതാപിതാക്കളെയും ഡോക്ടറൊപ്പമുള്ള സംഘത്തെയും വികാരാധീനരാക്കി ഈ നിമിഷം
ബസവന ഗൗഡയുടെ ജീവിതത്തിലേക്ക് പുതുജീവൻ നൽകുകയാണ് മരണപ്പെട്ട നേവിസ്.43 കാരനായ ബസവന ഗൗഡ ബെല്ലാരിയിലെ ഒരു അരിമില്ലിൽ ബോയിലർ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. 2011 ജൂലൈയിൽ ജോലി സമയത്ത് വൈദ്യുതാഘാതം മൂലം ഇരു കൈകളും നഷ്ടമായിരുന്നു. ഇപ്പോൾ നേവിസിന്റെ കൈകൾ കൊണ്ട് ജീവിതത്തിൽ പ്രകാശം തിരിച്ചുകിട്ടിയെന്നാണ് ബസവന ഗൗഡയുടെ പ്രതികരണം.


