നെടുമ്പാശ്ശേരി :കസ്റ്റംസ് സംഘം നടത്തിയ വൻ ലഹരിവേട്ടയിൽ ആറുകോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാൽ (28) ആണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വലയിലായത്.വിദേശത്ത് നിന്നുള്ള ലഹരി കടത്ത് ശൃംഖലയുടെ ഭാഗമായാണ് ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിലേക്ക് കടത്തിയശേഷം, അവിടെ നിന്ന് കേരളത്തിലേക്കാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്.ഇയാൾക്ക് ഈ ജോലിയ്ക്ക് ലഭിക്കേണ്ടതായിരുന്ന പ്രതിഫലം ഒരു ലക്ഷം രൂപയും തിരിച്ചുപോകാനുള്ള ഫ്ലൈറ്റ് ടിക്കറ്റുമാണ്.
വിമാനത്താവളത്തിലെ സ്കാനിംഗിനിടെ സംശയം തോന്നിയതിനെ തുടർന്നാണ് കസ്റ്റംസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.കസ്റ്റംസ് അധികൃതർ നൽകിയ വിവരപ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ 100 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് 20 ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർ അറിയിച്ചു


