മലപ്പുറം: തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ചുള്ളിപ്പാറ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഹർഷ ബാനുവിനെ കുറച്ചു ദിവസങ്ങളായി ഒരു പ്രശ്നം അലട്ടുന്നുണ്ടായിരുന്നു.പ്രചാരണത്തിന്റെ ഭാഗമായി പതിപ്പിക്കുന്ന പോസ്റ്ററുകള്‍ പിറ്റേന്ന് രാവിലെ നോക്കുമ്ബോള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കാണുന്നു. ദിവസങ്ങളോളം ഈ ദുരൂഹത തുടർന്നതോടെ യുഡിഎഫ് പ്രവർത്തകർ ആശങ്കയിലായി. ഒടുവില്‍, ഈ ‘പോസ്റ്റർ കീറിമുറി’ സംഭവത്തിന്റെ പിന്നിലെ യഥാർത്ഥ പ്രതിയെ കണ്ടെത്തിയപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു – കാരണം ആ കുറ്റവാളി മനുഷ്യനല്ല!സ്ഥാനാർത്ഥിയുടെ വീടിനടുത്തുള്ള പറമ്ബില്‍, പടർന്നുനില്‍ക്കുന്ന ഒരു പുളിമരത്തിലാണ് ആദ്യം പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നത്.
എളുപ്പത്തില്‍ എത്താവുന്ന ഉയരത്തിലായിരുന്നു ഇവ സ്ഥാപിച്ചത്. എന്നാല്‍, ഓരോ രാത്രി കഴിയുമ്പോഴും പോസ്റ്ററുകള്‍ കടിച്ച് നശിപ്പിക്കപ്പെടുന്നത് തുടർന്നു. ഒരാഴ്ചയോളം ഈ സംഭവം ആവർത്തിച്ചപ്പോള്‍ സ്വാഭാവികമായും രാഷ്ട്രീയ എതിരാളികളെ സംശയിച്ചുതുടങ്ങി. ഇത് പ്രദേശത്തെ രാഷ്ട്രീയ അന്തരീക്ഷം വഷളാക്കാനും കാരണമായി.അപ്പോഴാണ് ഒരു ദിവസം രാവിലെ യുഡിഎഫ് പ്രവർത്തകർ ആ കൗതുകകരമായ സത്യം മനസ്സിലാക്കിയത്. പോസ്റ്റർ നശിപ്പിക്കുന്നത് ഒരു രാഷ്ട്രീയ എതിരാളിയോ സാമൂഹിക വിരുദ്ധനോ ആയിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറിച്ച്, മരത്തില്‍ വസിക്കുന്ന ഒരു അണ്ണാനായിരുന്നു ഈ ‘പ്രതി’. രാത്രിയുടെ മറവില്‍ ഇവൻ പോസ്റ്ററുകള്‍ കരണ്ടു നശിപ്പിക്കും, വെളിച്ചമാകുമ്പോൾ സ്വന്തം കൂടാരത്തിലേക്ക് മടങ്ങും. രഹസ്യമായി കാത്തിരുന്ന പ്രവർത്തകർ ഒടുവില്‍ ഈ കൊച്ചുകുറ്റവാളിയെ മരത്തിന് മുകളില്‍ വെച്ച് തന്നെ കൈയോടെ പിടികൂടി. ഒരു അണ്ണാനില്‍ തീർന്ന സംശയത്തിന്റെ പേരില്‍, രാഷ്ട്രീയ സംഘർഷം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ നാട്ടുകാരും പ്രവർത്തകരും.


