കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ദേവീന്ദർ സിങ് ബണ്ടിചോർ, കേരളത്തിലെത്തിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ബണ്ടിചോറിനെതിരായി നിലവിൽ സംസ്ഥാനത്ത് കേസുകളില്ലാത്തതിനാലാണ് മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഇയാളെ മോചിപ്പിച്ചത്.ഡൽഹിയിൽ നിന്നുള്ള ട്രെയിനിൽ ഞായറാഴ്ച രാത്രി എട്ടുമണിയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ ബണ്ടിചോറെ സ്റ്റേഷനിലെ പൊലീസ് സംശയാസ്പദമായി കണക്കാക്കി കസ്റ്റഡിയിൽ എടുത്തു.
പ്രാഥമിക ചോദ്യം ചെയ്യലിൽ, അന്തരിച്ച അഭിഭാഷകൻ ബി.എ. ആളൂരിനെ കാണാനാണ് കേരളത്തിലെത്തിയതെന്നും ആളൂരിന്റെ മരണം തനിക്കറിയില്ലായിരുന്നുവെന്നുമാണ് ബണ്ടിചോർ മൊഴി നൽകിയത്.പോലീസ് പിന്നീട് ആളൂരിന്റെ അഭിഭാഷക സംഘവുമായി ബന്ധപ്പെട്ടു ബണ്ടിചോറിന്റെ മൊഴി സ്ഥിരീകരിച്ചു. മുൻ കേസുമായി ബന്ധപ്പെട്ട ഒരു തൊണ്ടിമുതൽ വീണ്ടെടുക്കാൻ ഹർജി നൽകാനാണ് താൻ എത്തിയതെന്നും ബണ്ടിചോർ പറഞ്ഞു.ചോദ്യം ചെയ്യലിന് ശേഷം കേരളത്തിൽ പുതിയ കേസുകളൊന്നുമില്ലെന്ന് വ്യക്തമാവുകയും തുടർന്ന് പൊലീസ് ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു.


