ന്യൂഡൽഹി :ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനതാ സഖ്യം (എൻഡിഎ) വീണ്ടും അധികാരത്തിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിതീഷ് കുമാറാണ് എൻഡിഎയുടെ മുഖ്യമുഖമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ നല്ല ഭരണത്തിന് തുടക്കം കുറിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ബിഹാറിലെ സമസ്തിപൂരിൽ നടന്ന വൻ റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ആർജെഡിയെയും കോൺഗ്രസിനെയും ശക്തമായി വിമർശിച്ച മോദി, “അഴിമതി കേസുകളിൽ പെട്ട നേതാക്കൾ ഇപ്പോൾ ജാമ്യത്തിൽ നടക്കുകയാണ്. ബിഹാറിലെ ജനങ്ങൾ അഴിമതിക്കാരെ പുറത്താക്കും” എന്നായിരുന്നു മുന്നറിയിപ്പ്.
ആർജെഡിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘റാന്തൽ’ പരാമർശിച്ച് മോദി പരിഹസിച്ചു. “ഇപ്പോൾ ഇരുട്ടിൽ വെളിച്ചം നൽകുന്നത് റാന്തലല്ല, നിങ്ങളുടെ മൊബൈൽ ലൈറ്റുകളാണ്,” എന്ന് പറഞ്ഞ് റാലിയിൽ എത്തിയവരോട് മൊബൈൽ ലൈറ്റുകൾ തെളിയിക്കാനും ആവശ്യപ്പെട്ടു. ജനങ്ങൾ ലൈറ്റുകൾ തെളിയിച്ചപ്പോൾ റാലി ഉണർവേറിയ ആവേശത്തിലായി.സമസ്തിപൂരിലെ റാലിക്ക് മുൻപ് പ്രധാനമന്ത്രി ബിഹാറിന്റെ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂറിന്റെ സ്മാരകഗ്രാമം സന്ദർശിച്ചു. ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ മോദിയുടെ ആദ്യ റാലിയാണിത്.അതേസമയം, പ്രതിപക്ഷ മഹാസഖ്യം തങ്ങളുടെ പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കാനൊരുങ്ങുകയാണ്. രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും സംയുക്ത റാലിയും സംഘടിപ്പിക്കാൻ ആസൂത്രണമുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


