തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ പരാജയത്തിന് മേയർ ആര്യ രാജേന്ദ്രന്റെ നിലപാടുകളാണ് പ്രധാന കാരണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അധികാരത്തിൽ ഇരിക്കുമ്പോൾ വിനയം കാട്ടാതെയും, പ്രായത്തിന്റെയും ചെറുപ്പത്തിന്റെയും അഹങ്കാരവും ധാർഷ്ട്യവും കാട്ടിയതുമാണ് തിരിച്ചടിക്ക് വഴിവച്ചതെന്ന് അദ്ദേഹം ആരോപിച്ചു.“തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ എല്ലാവരും ചേർന്ന് പൊക്കിയപ്പോൾ അവരും പൊങ്ങി. ആ പൊങ്ങച്ചത്തിന്റെ ദോഷം ഉണ്ടായിട്ടുണ്ട്. ആളുകളോടുള്ള പെരുമാറ്റം മോശമായിരുന്നു. അധികാരത്തിന്റെ ധാർഷ്ട്യമായിരുന്നു അവർക്കുണ്ടായിരുന്നത്,” വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
അധികാരത്തിൽ ഇരിക്കുമ്പോൾ ഞെളിയാതെ പെരുമാറരുതെന്നും, വിനയവും സ്നേഹവും കാണിച്ചാൽ മാത്രമേ ജനപിന്തുണ നിലനിർത്താനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. “എത്രയോ നല്ല നേട്ടങ്ങൾ സർക്കാർ നടത്തിയിട്ടുണ്ടെങ്കിലും അത് താഴെത്തട്ടിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചില്ല. മസിൽപിടിത്തവും അധികാരദർപ്പവും ജനങ്ങളെ അകറ്റി,” അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം ജില്ലയിൽ ബിജെപിയുടെ വോട്ട് വർധിച്ചതെന്നത് യാഥാർത്ഥ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണ പ്രസ്ഥാനം ഒരു മതത്തിനും എതിരല്ലെന്നും, എന്നാൽ തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിച്ച് മുസ്ലീം ലീഗ് വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.“ലീഗുകാർ എന്നെ തേജോവധം ചെയ്തു. ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് അവർ. മണിപവറും മസിൽ പവറും മാൻ പവറും ഉപയോഗിച്ച് എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിച്ചു,” എന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു


