ഹൈദരാബാദ് :ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ശ്മശാനത്തിനായി ഭൂമി അനുവദിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ വിവാദം രൂക്ഷമാകുന്നു . ഷെയ്ഖ്പേട്ട് മണ്ഡലത്തിലെ അലിജാപൂർ റോഡിലുള്ള മസ്ജിദ്-ഇ-ഗൈറാബാദ് (മദീന പള്ളി)ക്ക് സമീപമായി മുസ്ലിം സമൂഹത്തിനായി തെലങ്കാന സർക്കാർ 2,500 ചതുരശ്ര യാർഡ് ഭൂമി അനുവദിച്ചതാണ് വിവാദത്തിന് തുടക്കമായത്.ഈ ഭൂമി സൈന്യത്തിന്റേതാണെന്ന് അവകാശപ്പെട്ട് സൈനിക ഉദ്യോഗസ്ഥർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. നവംബർ 11ന് നടക്കുന്ന ജൂബിലി ഹിൽസ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വിഷയം രാഷ്ട്രീയ തീവ്രതയിലായി.വഖഫ് ബോർഡിന്റെ നിലപാടനുസരിച്ച്, പ്രാദേശിക മുസ്ലിം സമൂഹം ഏറെക്കാലമായി ശ്മശാനത്തിനായി ഭൂമി ആവശ്യപ്പെട്ടിരുന്നു. ഗൈറാബാദ് മസ്ജിദിന് സമീപമുള്ള ഈ സ്ഥലം ഇതിനകം വഖഫ് സ്വത്തായി ഗസറ്റ് ചെയ്തിട്ടുണ്ടെന്നും ആകെയുള്ള 1 ഏക്കർ 5 സെന്റ് ഭൂമിയില്‍ നിന്നാണ് 2,500 ചതുരശ്ര യാർഡ് ശ്മശാനത്തിനായി നീക്കിവെച്ചതെന്നും ബോർഡ് അറിയിച്ചു.
എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയും ഈ വിഷയം സർക്കാരിന് മുന്നിൽ ഉന്നയിക്കുകയും, മുസ്ലിം സമൂഹത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിരുന്നു.അതേസമയം, ഭൂമി മുഴുവനും സൈന്യത്തിന്റേതാണെന്നും വഖഫ് ബോർഡുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. “ഈ ഭൂമിയിൽ ഒരു അടയാള ബോർഡും സ്ഥാപിക്കാനാവില്ല; ആവശ്യമെങ്കിൽ വേലി കെട്ടും,” സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് സൈന്യവുമായി ശരിയായ രീതിയിൽ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുസ്ലിം വോട്ടുകൾ നേടാനാണ് ഈ തീരുമാനം എടുത്തതെന്ന് ബിജെപി ആരോപിച്ചു. ജൂബിലി ഹിൽസ് മണ്ഡലത്തിൽ ഏകദേശം 33.2 ശതമാനം മുസ്ലിം വോട്ടർമാർ ഉണ്ടെന്നതിനാൽ രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടാണ് നടപടി എന്നതാണ് ബിജെപി എംപി രഘുനന്ദൻ റാവുവിന്റെ ആരോപണം.
അതേസമയം, ഭൂമി വഖഫ് ബോർഡിന്റേതാണെന്നും സമീപത്തുള്ള ആർമി ഭൂമിയാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും കോൺഗ്രസ് നേതാവ് നിസാമുദ്ദീൻ വ്യക്തമാക്കി. തർക്കം ഉടൻ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശം പൂർണ്ണമായും ജനവാസ മേഖലയായതിനാൽ അവിടെ ശ്മശാനം സ്ഥാപിക്കുന്നത് അനുചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


