ജില്ലയിൽ അവധി പ്രഖ്യാപിച്ചില്ല; പത്തനംതിട്ട കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണിയും; രക്ഷിതാക്കളെ വിളിച്ചുവരുത്തി

പത്തനംതിട്ട: മഴ അവധി പ്രഖ്യാപിക്കാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തില്‍ എണ്ണമറ്റ ഫോണ്‍ കോളുകള്‍ വന്നതായി കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു. രക്ഷിതാക്കളെയും കുട്ടികളെയും വിളിച്ചുവരുത്തി ഉപദേശിക്കുകയാണ് കളക്ടർ. എണ്ണിയാല്‍ തീരാത്ത മെസേജുകള്‍ വരാറുണ്ടെന്ന് കളക്ടർ പറയുന്നു. ഓഫീഷ്യല്‍ ഫേസ് ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും മാത്രമല്ല പേഴ്സണല്‍ അക്കൌണ്ട് വരെ തപ്പിപ്പിടിച്ച്‌ അതിലേക്കും അയക്കുന്നവരുണ്ട്. പലതും വളരെ തമാശയായിട്ടുള്ള മെസേജുകളാണ്. കളക്ടർ രാജിവെയ്ക്കണമെന്നാണ് ചിലരുടെ ആവശ്യം. തനിക്ക് ഭാവിയില്‍ കളക്ടറാവാനാണ് ആഗ്രഹം, ഇന്ന് വെള്ളത്തില്‍ മുങ്ങിപ്പോയാല്‍ ആഗ്രഹം നടക്കാതെ വരും എന്ന് പറഞ്ഞവരുമുണ്ട്.

Advertisements

അവധി തന്നില്ലെങ്കില്‍ സ്കൂളില്‍ പോകില്ല, തന്‍റെ അവസാനത്തെ ദിവസമായിരിക്കും, അവധി തന്നില്ലെങ്കില്‍ കളക്ടറായിരിക്കും ഉത്തരവാദി എന്നതടക്കമുള്ള മെസേജുകള്‍ വന്നിട്ടുണ്ടെന്ന് കളക്ടർ പറയുന്നു. സഭ്യമല്ലാത്ത മെസേജുകള്‍ വന്നപ്പോള്‍ ആരാണെന്ന് സൈബർ സെല്‍ വഴി കണ്ടെത്തി. കൊച്ചുകുട്ടിയാണെന്ന് മനസ്സിലായപ്പോള്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യം വിശദീകരിച്ചു. കുട്ടി ഇങ്ങനെ ചെയ്തത് അറിയാതിരുന്ന രക്ഷിതാക്കള്‍ അന്തംവിട്ടു പോയെന്നും കളക്ടർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരം സന്ദേശങ്ങള്‍ കണ്ടാല്‍ ഇനിയും കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്താനാണ് തീരുമാനമെന്ന് കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു. കളക്ടർ എങ്ങനെയാണ് അവധി പ്രഖ്യാപിക്കുന്നത് എന്നതിന്‍റെ പ്രോട്ടോകോള്‍ പറഞ്ഞു കൊടുക്കുന്നുണ്ടെന്നും പ്രേം കൃഷ്ണൻ വ്യക്തമാക്കി. മിക്ക കളക്ടർമാരുടെയും പേജുകളില്‍ ഈ ബഹളം കാണാമെന്നും ഇങ്ങനെ ചെയ്ത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തരുതെന്നുമാണ് പ്രേം കൃഷ്ണന്‍റെ അഭ്യർത്ഥന.

Hot Topics

Related Articles