ന്യൂഡൽഹി:അമ്മയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ പിന്തുടർന്ന് പിടികൂടിയ ധൈര്യശാലിയായ 14 വയസ്സുകാരി ദിവ്യയെ എല്ലാവരും അഭിനന്ദിക്കുന്നു. വികാസ്‌പൂരിയിലെ കേരള സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിവ്യ സുനിൽ.നവാദ മെട്രോ സ്‌റ്റേഷന് സമീപമുള്ള സ്‌റ്റഡി സെന്ററിൽ നിന്ന് പതിവ് ട്യൂഷൻ കഴിഞ്ഞ് രാത്രി ഏഴരയോടെ ദിവ്യ ഇറങ്ങിയപ്പോൾ അമ്മ സതി സുനിൽ പുറത്ത് കാത്തുനിന്നിരുന്നു. ഇ-റിക്ഷയിൽ കയറി ഇരുവരും ഉത്തംനഗർ ഓംവിഹാർ ഫേസ്–5ലെ വീട്ടിനു സമീപം എത്തിയതിന് പിന്നാലെ നടന്നതാണ് സംഭവം.വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ ഒരാൾ അമ്മയെ തള്ളിത്താഴെയിട്ട് കഴുത്തിൽ നിന്നു മാല പൊട്ടിച്ച് ഓടിക്കളഞ്ഞു.
ഉടൻ തന്നെ മനോധൈര്യം കൈവിടാതെ ദിവ്യ കള്ളനെ പിന്തുടർന്നു. തിരക്കേറിയ ഗലികളിലൂടെ വാഹനങ്ങൾക്കിടയിലൂടെ അര കിലോമീറ്റർ ഓടിയെത്തി അവൾ മോഷ്‌ടാവിനെ കയ്യോടെ പിടികൂടി.പിന്നീട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയും മാല തിരികെ ലഭിക്കുകയും ചെയ്തു. എന്നാൽ ലോക്കറ്റ് എവിടെയോ നഷ്ടപ്പെട്ടതായി ദിവ്യയുടെ അമ്മ സതി പറഞ്ഞു. “മാല നഷ്ടമാകുമെന്ന ഭയത്തേക്കാൾ മകളെ ആൾ ആക്രമിക്കുമോ എന്ന ഭയമാണ് അന്ന് മനസ്സിൽ ഉണ്ടായിരുന്നത്,” – സതി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
30 വർഷത്തെ ഡൽഹി ജീവിതത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു മോഷണശ്രമം നേരിടേണ്ടി വന്നതെന്നും അവർ പറഞ്ഞു.5 വർഷത്തിലേറെയായി കരാട്ടെ അഭ്യസിക്കുന്ന ദിവ്യയുടെ ആത്മവിശ്വാസവും പ്രതിരോധ ശേഷിയും തന്നെയാണ് ഈ ധൈര്യത്തിന് അടിസ്ഥാനം. നവാദയിലെ പാഞ്ചജന്യം ഭാരതത്തിന്റെ കൾചറൽ സെൻററിൽ ഷീലു ജോസഫാണ് ദിവ്യയ്ക്ക് കരാട്ടെ പരിശീലനം നൽകുന്നത്. സംഗീതത്തിലും ഭരതനാട്യത്തിലും അവൾക്ക് താൽപര്യമുണ്ട്.ദിവ്യയുടെ സഹോദരി ദേവിക സുനിൽ വൃന്ദാവൻ രാമകൃഷ്ണ മിഷൻ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാർത്ഥിയാണ്. കുടുംബം ആലപ്പുഴ മുട്ടാർ സ്വദേശികളാണ്.


