റബർ കർഷകർക്ക് നേരിയ ആശ്വാസം; റബറിന്റെ താങ്ങുവില 180 രൂപയാക്കി, കാര്‍ഷിക മേഖലയ്ക്ക് നീക്കിവെച്ചത് 1698 കോടി രൂപ

തിരുവനന്തപുരം: കാർഷിക മേഖലയ്ക്ക് 1698.30 കോടിരൂപ ബജറ്റില്‍ വകയിരുത്തി. റബർ കർഷകർക്ക് നേരിയ ആശ്വാസം നല്‍കി താങ്ങുവില 10 രൂപ വർധിപ്പിച്ചു. റബറിന്റെ താങ്ങുവില 180 രൂപയാക്കിയാണ് വർധിപ്പിച്ചത്. നേരത്തെ 170 രൂപയായിരുന്നു താങ്ങുവില. ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം 2,36,344 തൊഴില്‍ അവസരങ്ങളാണ് കാർഷിക മേഖലയില്‍ സൃഷ്ടിച്ചതെന്നും സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ പറഞ്ഞു. ലോകബാങ്ക് വായ്പ ലഭിക്കുന്നതോടെ കേരള കാലാവസ്ഥ പ്രതിരോധ കാർഷികമൂല്യ ശൃംഖല ആധുനിക വത്കരണം പദ്ധതി പുതുതായി നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

Advertisements

ചെറുകിട കർഷകർ, കാർഷികാധിഷ്ഠിത സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകള്‍, സ്റ്റാർട്ടപ്പുകള്‍ തുടങ്ങി, കാലാവസ്ഥയ്ക്കിണങ്ങുന്ന കേരളത്തിലെ ഭക്ഷ്യ കാർഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അടുത്ത അഞ്ചുവർഷം കൊണ്ട് 2365 കോടി രൂപ ഈ പദ്ധതിയിലൂടെ ചെലവിടും. സംസ്ഥാനവിഹിതം ഉള്‍പ്പടെ ഈ വർഷം 100 കോടി രൂപയാണ് ഇതിനായി മാറ്റിവെക്കുക. വിളപരിപാല മേഖലയ്ക്കായി 535.9 കോടി രൂപ മാറ്റിവെക്കും. നെല്ലുദ്പാദന പദ്ധതികള്‍ക്കായി 93.6 കോടി മാറ്റിവെച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഷരഹിത പച്ചക്കറിക്കായി 78.45 കോടി, നാളീകേര വികസന പദ്ധതിക്കായി 65 കോടി, സുഗന്ധ വ്യഞ്ജന കൃഷികള്‍ക്കായി 4.6 കോടി, ഫലവർഗ കൃഷികളുടെ വിസ്തൃതി വിപുലീകരിക്കുന്നതിന് 18.92 കോടി, വിളകളുടെ ഉത്പാദനശേഷി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ക്ക് രണ്ട് കോടി, വിള ആരോഗ്യപരിപാലന പരിപാടിക്ക് 13 കോടി, ഫാം യന്ത്രവത്കരണത്തിന് 16.95 കോടി, കുട്ടനാട്ടിലെ പെട്ടിയും പറയും സമ്ബ്രദായത്തിന് പകരമുള്ള സംവിധാനത്തിന് 36 കോടി, കൃഷി ഉന്നതി യോജനയ്ക്ക് 77 കോടി, വിളവെടുപ്പിന് ശേഷമുള്ള മൂല്യവർധന പരിപാടികള്‍ക്കായി 8 കോടി, കാർഷിക ഉത്പന്നങ്ങളുടെ വിപണനം ഉറപ്പ് വരുത്തുന്നതിന് 43.9 കോടി, കാർഷിക സർവകലാശാലയ്ക്ക് 75 കോടി, മണ്ണ്-ജലസംരക്ഷണ മേഖലയ്ക്ക് 83.99 കോടി, ക്ഷീര വികസനത്തിനായി 180.25 കോടി, മത്സ്യബന്ധമേഖലയ്ക്ക് 227.12 കോടി രൂപയും നീക്കിവെക്കുന്നതായി ധനമന്ത്രി അറിയിച്ചു.
നാളികേര വികസനത്തിന് 65 കോടി രൂപ മാറ്റിവെച്ചെങ്കിലും താങ്ങുവില വർധിപ്പിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ നാളികേരത്തിന്റെ താങ്ങുവില 34 രൂപയാക്കിയെന്നും ധനമന്ത്രി പറഞ്ഞു.

Hot Topics

Related Articles