കോട്ടയം: രണ്ടു മാസത്തോളമായി അവധിയെടുത്ത് വീട്ടിലിരിക്കുന്ന മെഡിക്കൽ ഓഫിസറും, ഉച്ചയാകുമ്പോൾ പൊടിയും തട്ടി വീട്ടിൽ പോകുന്ന ഡോക്ടർമാരും ചേർന്നതോടെ നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രോഗികൾ വലഞ്ഞു. ഡോക്ടർമാരില്ലാതായതോടെയാണ് ഇവിടെ ഉച്ചയ്ക്ക് ശേഷം ഒപി പ്രവർത്തിക്കാതെ ആയത്. കനത്ത മഴയെ തുടർന്ന് പനി അടക്കമുള്ള പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നത് വ്യാപകമായ കാലത്ത് ആശുപത്രി വൈകിട്ട് വരെ തുറന്ന് പ്രവർത്തിക്കാത്തത് വ്യാപക വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.
രണ്ടുമാസമായി നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ അവധിയിലാണ്. ഇതേ തുടർന്ന് ഉച്ചയ്ക്ക് ശേഷം ആശുപത്രിയിലെ ഒപി പ്രവർത്തിക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി. മെഡിക്കൽ ഓഫിസർ അവധിയായതിനാൽ ഇവിടെ ഇപ്പോൾ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാരുടെ സേവനവും ലഭ്യമല്ലെന്ന് രോഗികൾ പരാതിപ്പെടുന്നു. രാവിലെ എത്തുന്ന ഡോക്ടർമാർ ഉച്ചയോടെ സ്ഥലം വിടും ഇതോടെ ഉച്ചയ്ക്ക് ശേഷം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഒരു സേവനവും ലഭ്യമാകാറില്ലെന്നും ഇവർ പറയുന്നു.


