കോട്ടയം : എംസി റോഡിൽ പള്ളത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് റോഡിൽ വീണ്, ബസിനടിയിൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് രക്ഷകരാകാൻ ശ്രമിച്ചത് കോട്ടയം ചിങ്ങവനം സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ്. അപകട വിവരം അറിഞ്ഞ് ഇതുവഴി എത്തിയ എസ്.ഐ ജീമോനും, സിവിൽ പൊലീസ് ഓഫിസർ സിറാജുദീനുമാണ് നാട്ടകം സ്വദേശി ജഗദമ്മയെ (68) രക്ഷിക്കാൻ തങ്ങളാണ് കഴിയുന്ന വിധം എല്ലാം ശ്രമിച്ചത്. സിറാജുദീൻ ബസിനടിയിൽ കയറിയാണ് ജഗദമ്മയെ പുറത്തെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം. കോട്ടയത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് വീട്ടമ്മയെ ഇടിച്ചത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ ബസ് ഇവർ റോഡ് മുറിച്ച് കടക്കുമ്പോൾ ഇടിക്കുകയായിരുന്നു. അപകടം കണ്ട് നാട്ടുകാർ പകച്ച് നിന്നപ്പോഴാണ് ഇതുവഴി വിവരം അറിഞ്ഞ് പൊലീസ് ജീപ്പ് എത്തിയത്. പെട്രോളിംങ് ജീപ്പിലുണ്ടായിരുന്ന എസ്.ഐ ജീമോനും, സിപിഒ സിറാജുദീനും ചേർന്ന് അതിവേഗം സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് ഓടിയെത്തിയ ഇരുവരും അതിവേഗംരക്ഷാ പ്രവർത്തനം നടത്തി. വാഹനത്തിനടിയിൽ നിന്നും ജഗദമ്മയെ പുറത്തെടുത്ത ശേഷം ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
എം.സി റോഡിൽ കോട്ടയം പള്ളത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച വീട്ടമ്മയെ രക്ഷിക്കാൻ അവസാനം വരെ കിണഞ്ഞ് പരിശ്രമിച്ചത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ; ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെയും സിപിഒയുടെയും ശ്രമം ഫലം കണ്ടില്ല ; ജഗദമ്മയ്ക്ക് ദാരുണാന്ത്യം


