ചൈനയിലെ വില്‍പ്പന കുത്തനെ ഇടിഞ്ഞു ; ആഗോള തലത്തില്‍ ഐഫോണിനെ പിന്നിലാക്കി സാംസങ് രാജാവ് 

ന്യൂസ് ഡെസ്ക് : ആഗോള തലത്തില്‍ ആപ്പിള്‍ ഐഫോണുകളുടെ വില്‍പന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാന പാദത്തിലാണ് ആപ്പിള്‍ സ്മാർട്ഫോണ്‍ വില്‍പനയില്‍ ഇടിവുണ്ടായത്.ചൈനയിലെ വില്‍പന കുത്തനെ ഇടിഞ്ഞതാണ് ഇതിന് കാരണമെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഐഡിസി പറയുന്നു. ശക്തമായ ദേശീയതയും, വർധിച്ച മത്സരവും, പ്രതികൂലമായ സമ്പദ് വ്യവസ്ഥയുമാണ് ചൈനയില്‍ വില്‍പന ഇടിയാൻ ഇടയായത്. യുഎസും ചൈനയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി ആപ്പിള്‍ ചൈനയില്‍ പ്രതിസന്ധി നേരിടുന്നുണ്ട്.ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഇത് കുത്തനെയുള്ള ഇടിവാണ്, എന്നാല്‍ കഴിഞ്ഞ നാല് വർഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച്‌ വിതരണ ശൃംഖലയിലെ പ്രശ്നങ്ങളേയും മറ്റ് പ്രശ്നങ്ങളേയും അതിജീവിച്ചുകൊണ്ട് ആപ്പിള്‍ ഒരു മികച്ച ബ്രാൻഡായി നിലനില്‍ക്കുന്നുവെന്ന് ഐഡിസി റിസർച്ച്‌ ഡയറക്ടർ നബീല പോപ്പല്‍ പറഞ്ഞു. 

അതേസമയം ലോകത്തെ ഏറ്റവും വലിയ സ്മാർട്ഫോണ്‍ ബ്രാൻഡ് എന്ന സ്ഥാനം സാംസങ് തിരിച്ചുപിടിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നാം പാദത്തിലാണ് 20% വിപണി വിഹിതം നേടി ആപ്പിള്‍ സാംസങിനെ മറികടന്ന് ഒന്നാമതെത്തിയത്. 19.4 ശതമാനമായിരുന്നു അപ്പോള്‍ സാംസങിന്റെ വിപണി വിഹിതം. എന്നാല്‍ അവസാനപാദം പൂർത്തിയായപ്പോഴേക്കും സാംസങ് ഒന്നാം സ്ഥാനം തിരികെ പിടിച്ചു.ഈ പാദത്തില്‍ 20.8 ശതമാനമാണ് (6.01 കോടി കയറ്റുമതി) സാംസങിന്റെ വിപണി വിഹിതം. തൊട്ടുപിന്നില്‍ ആപ്പിളാണ് 17.3 ശതമാനം വിപണിവിഹിതം (5.01 കോടി കയറ്റിമതി). ചൈനീസ് നിർമാതാക്കളായ ഷാവോമി 14.1 ശതമാനം വിപണി വിഹിതം നേടി (4.08 കോടി കയറ്റുമതി)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ 12 വർഷക്കാലമായി സാംസങ് ആയിരുന്നു ഏറ്റവും വലിയ സ്മാർട്ഫോണ്‍ നിർമാതാക്കള്‍. എന്നാല്‍ കഴിഞ്ഞ വർഷം ആപ്പിള്‍ ആ സ്ഥാനം കയ്യടക്കി. എന്നാല്‍ ഒരു പാദം കഴിഞ്ഞപ്പോഴേക്കും സാംസങ് ആ സ്ഥാനം തിരിച്ചുപിടിച്ചു. സാംസങ് മുന്നിലെത്തിയത് ഏറെ പ്രാധാന്യമർഹിക്കുന്നു. ഈ വർഷം ഐഒഎസിനേക്കാള്‍ ഇരട്ടി വേഗത്തില്‍ ആൻഡ്രോയിഡ് വളരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നബീല പോപ്പല്‍ പറഞ്ഞു.ആഗോള സ്മാർട്ട്ഫോണ്‍ കയറ്റുമതി പ്രതിവർഷം 7.8% വർദ്ധിച്ച്‌ 2024 ന്റെ ആദ്യ പാദത്തില്‍ ഏകദേശം 289 ദശലക്ഷം ഉപകരണങ്ങളായി. സമ്ബദ് വ്യവസ്ഥയില്‍ രണ്ട് വർഷത്തോളം നീണ്ടുനിന്ന മാന്ദ്യത്തിനൊടുവില്‍ സ്മാർട്ഫോണ്‍ വിപണി വീണ്ടും ഉയർന്നുവരികയാണെന്നും ഐഡിസി റിപ്പോർട്ടില്‍ പറയുന്നു.

വിപണിയില്‍ ആപ്പിളും സാംസങും തങ്ങളുടെ ആധിപത്യം തുടരുമെങ്കിലും, ചൈനീസ് ബ്രാൻഡുകളായ വാവേ, ഷാവോമി, ഓപ്പോ, വണ്‍പ്ലസ് ഉള്‍പ്പടെയുള്ള കമ്പനികളുടെ ഉയിർത്തെഴുന്നേല്‍പ്പ് തുടരാൻ സാധ്യതയുണ്ടെന്ന് ഐഡിസി വിലയിരുത്തുന്നു. ഒരുകാലത്ത് ആപ്പിളിനെ ഒന്നാമത് പരിഗണിച്ചിരുന്ന ചൈനീസ് ഉപഭോക്താക്കള്‍ ദേശീയ ബ്രാൻഡുകളിലേക്ക് തിരിയുകയാണെന്നാണ് വിവരം. 

എങ്കിലും യുഎസ് കഴിഞ്ഞാല്‍ ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. വില്‍പന വർധിപ്പിക്കാൻ ചൈനയില്‍ വൻ ഓഫറുകളാണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്. 

ചൈനീസ് ഉല്പന്നങ്ങള്‍ക്കും ടെക്ക് കമ്ബനികള്‍ക്കും യുഎസില്‍ നേരിടുന്ന കടുത്ത നിയന്ത്രണങ്ങളുടെ പ്രതികാര നീക്കങ്ങളാണ് ചൈനയിലും നടക്കുന്നത്. ഇത് ചൈനയില്‍ ആപ്പിളിനെ പോലുള്ള കമ്ബനികളുടെ സ്ഥിതി വഷളാക്കുകയാണ്. അടുത്തിടെ വാവേ അവതരിപ്പിച്ച മേറ്റ് 60 യെ കുറിച്ചും യുഎസ് അന്വേഷണം നടത്തിവരികയാണ്. ചൈനയുമായുള്ള യുഎസിന്റെ വ്യാപാര പ്രശ്നങ്ങള്‍ വിതരണത്തെ ബാധിക്കാതിരിക്കാൻ ചൈനയില്‍ ഉല്പാദനം നടത്തിയിരുന്ന ആപ്പിള്‍ ഉള്‍പ്പെടെയുള്ള അമേരിക്കൻ കമ്ബനികള്‍ ഇന്ത്യ ഉള്‍പ്പടെ മറ്റ് രാജ്യങ്ങളെ പകരം ആശ്രയിക്കാൻ തുടങ്ങിയിട്ടുമുണ്ട്.

Hot Topics

Related Articles