മധുരൈ: ജല്ലിക്കെട്ടില്‍ മത്സരിച്ച് വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ജല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് മൃഗസംരക്ഷണ വകുപ്പില്‍ ജോലി നല്‍കാമെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കിയത്. ജല്ലിക്കെട്ടിലൂടെ തമിഴ്‌നാടിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്ന യുവാക്കളെ ആദരിക്കുക എന്നതാണ് സർക്കാർ ജോലി നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.
ശനിയാഴ്ച്ച മധുരൈ ജില്ലയിലെ ആളങ്കനല്ലൂര്‍ ജല്ലിക്കെട്ടിനിടെയായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം. ആളങ്കനല്ലൂരില്‍ കാളകളുടെ ചികിത്സയ്ക്കായി രണ്ട് കോടി രൂപ ചെലവില്‍ അത്യാധുനിക ചികിത്സാ കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജല്ലിക്കെട്ട് മത്സരങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പിന്തുണ കൂട്ടുന്നതിനും മത്സരാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നതിനുമാണ് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തീരുമാനം. സ്‌പോണ്‍സര്‍മാര്‍ നല്‍കുന്ന കാര്‍, ഇരുചക്ര വാഹനം തുടങ്ങിയ സമ്മാനങ്ങളായിരുന്നു ഇതുവരെ ജല്ലിക്കെട്ട് വിജയികള്‍ക്ക് നല്‍കിയിരുന്നത്. വിജയികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നത് ജല്ലിക്കെട്ട് മത്സരാര്‍ത്ഥികളുടെ എല്ലാ കാലത്തെയും ആവശ്യമായിരുന്നു. ഇതാണ് സ്റ്റലിന്‍റെ സർക്കാർ ഇപ്പോൾ നിറവേറ്റാൻ പോകുന്നത്.


