കോട്ടയം: ഹൈവേയിലൂടെ എത്തുന്ന വാഹനങ്ങളെ തടഞ്ഞു നിർത്തി കൊള്ളയടിയ്ക്കാൻ ലക്ഷ്യമിട്ട് ആയുധങ്ങളുമായി കറങ്ങി നടന്ന ക്രിമിനൽ സംഘത്തെ പൊലീസ് സംഘം പിടികൂടി. ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പ ചുമത്തിയ ക്രിമിനൽ അടക്കം അഞ്ചു പേരെയാണ് തൃശൂർ ഒല്ലൂർ പൊലീസ് സംഘം കുടുക്കിയത്. ഇവരിൽ നിന്നും മാരകായുധങ്ങളും പൊലീസ് സംഘം പിടിച്ചെടുത്തു.
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി ഫാത്തിമപുരം വെട്ടുകുഴിയിൽ വീട്ടിൽ സിജോ (31), ചങ്ങനാശേരി ഫാത്തിമാപുരം പള്ളിവീട് വീട്ടിൽ അഫാൻ (24), തൃശൂർ നാട്ടിക എ കെ ജി നഗർ സ്വദേശികളായ സുജീഷ് (28), പട്ടാട്ട് വീട്ടിൽ മിഥുൻ (22), തൃശൂർ പെരിങ്ങോട്ടുകര സ്വദേശിയായ ചിറയത്ത് വീട്ടിൽ ധനേഷ് (38) എന്നിവരെയാണ് ഒല്ലൂർ പോലീസ് പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ 30 നാണു കേസിനാസ്പദമായ സംഭവം നടന്നത്. ദേശീയപാതയിൽ കുട്ടനെല്ലൂർ ഭാഗത്തായിരുന്നു സംഭവം. ദേശീയ പാതയിൽ സഞ്ചരിക്കുന്നവർ പാതയോരത്ത് വിശ്രമത്തിനായി പാർക്കുചെയ്യുന്ന സമയത്ത് സഞ്ചാരികളെ ആക്രമിച്ച് കവർച്ചചെയ്യുന്നതിനായി തയ്യാറെടുപ്പ് നടത്തുകയായിരുന്നു അഞ്ചംഗ സംഘം. ഈ സമയം പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒല്ലൂർ സബ് ഇൻസ്പെക്ടർ ജിൻസ് മാത്യുവും സംഘവും നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനം പരിശോധിക്കുകയായിരുന്നു.
പൊലീസ് സംഘത്തെ കണ്ട് പ്രതികൾ അതിവേഗത്തിൽ വാഹനം ഓടിച്ചു പോയി. ഈ സമയം എസ്.ഐയും സംഘവും വാഹനത്തെ പിൻതുടർന്ന് പാലിയേക്കര ടോൾപ്ളാസയിൽ വച്ച് വാഹനം തടഞ്ഞു നിർത്താൻ ശ്രമിച്ചു. ഈ സമയം ടോൾ പ്ളാസയിലെ ബാരിയർ ഇടിച്ചുതെറിപ്പിച്ച് പോവുകയും അവരെ പിൻതുടർന്ന പോലീസ് സംഘം ആമ്പല്ലൂർ ജംഗ്ഷനിലെത്തുകയും ചേസ് ചെയ്ത് വാഹനത്തിനുമുന്നിൽ നിറുത്തി അതിസാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു.
സിജോ സെബാസ്റ്റ്യൻ മുൻപ് കൊലക്കേസിൽ അടക്കം പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. ഇയാൾക്കെതിരെ കാപ്പ ചുമത്തി നാട് കടത്തലും കരുതൽ തടങ്കലും പൊലീസ് നടപടി എടുത്തിട്ടുണ്ട്. ഇയാൾ ഏഴോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. സുജീഷിന് അഞ്ചോളം ക്രിമിനൽ കേസുകളും, അഫാന് രണ്ടും, ധനേഷിന് ഒന്നും മിഥുൻ മൂന്നും കേസുകളിലെ പ്രതികളാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ജയിലിൽ തടവിൽ കഴിയുന്നതിനിടെയാണ് പ്രതികൾ പരസ്പരം പരിചയപ്പെട്ടതും കൃത്യത്തിനായി ഒന്നിച്ചതുമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.


