പാലക്കാട്: ജോൺ ബ്രിട്ടാസ് എംപിക്കെതിരെ ആരോപണവുമായി അടൂർ പ്രകാശ്. ഉണ്ണികൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ ബന്ധമുണ്ടെന്നും ഇതിൽ എസ്ഐടി അന്വേഷണം വേണമെന്നും അടൂർ പ്രകാശ് പറഞ്ഞു. ഉണ്ണി കൃഷ്ണൻ പോറ്റിയും ജോൺ ബ്രിട്ടാസും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള എല്ലാ ഫോൺ രേഖകളും എസ്ഐടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പോറ്റിയും സോണിയാഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയിലും അടൂർ പ്രകാശ് വിശദീകരണം നൽകി. പോറ്റി സോണിയ ഗാന്ധിയെ കാണാൻ പോയത് പ്രസാദം നൽകാൻ ആണെന്നും മുൻകൂർ ആയി അനുമതി വാങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അനുമതി വാങ്ങിയത് താൻ അറിഞ്ഞില്ല. ദില്ലിയിൽ എത്തി തലേദിവസം കൂടെ വരണമെന്ന് അഭ്യർത്ഥിച്ചു. പോറ്റി തന്റെ മണ്ഡലത്തിൽ ഉള്ള വോട്ടർ ആയതുകൊണ്ടാണ് കൂടെ പോയതെന്നുമാണ് വിശദീകരണം. ഉണ്ണികൃഷ്ണൻ പോറ്റി കാട്ടുകള്ളൻ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.


