കൊച്ചി: ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട് നടത്തിയതിന് പിന്നാലെ മരട് ദേവീക്ഷേത്രം വടക്കേ ചേരുവാരം ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമാനുസൃത അനുമതിയില്ലാതെ ഉപയോഗിക്കാൻ പാടില്ലാത്ത സ്ഫോടക വസ്തുക്കള്‍ വെടിക്കെട്ടില്‍ ഉള്‍പ്പെടുത്തിയതിനാണ് കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു വെടിക്കെട്ട്.
മരട് കൊട്ടാരം ദേവി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തടനുബന്ധിച്ചാണ് ഇന്നലെ വൈകുന്നേരം വെടിക്കെട്ട് നടത്തിയത്. ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്താനാണ് ജില്ലാ ഭരണകൂടം ക്ഷേത്ര ഭാരവാഹികള്‍ക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വെടിക്കെട്ട് നടത്തി എന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമാനുസൃതമായി ഉപയോഗിക്കാൻ പാടില്ലാത്തതും അപകട സാധ്യത കൂടിയതുമായ സ്ഫോടക വസ്തുക്കള്‍ വെടിക്കെട്ടില്‍ ഉപയോഗിച്ചു എന്നുള്ളതാണ് ഭാരവാഹികള്‍ക്കെതിരായി രജിസ്റ്റർ ചെയ്തിരിക്കുന്ന കുറ്റം. വടക്കേ ചേരുവാരം കരയുടെ ഭാരവാഹികളായ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കും എതിരെയാണ് പൊലീസ് നടപടി തുടങ്ങിയത്. തുടർ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.