തൃശൂർ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. തൃശൂർ കോടശ്ശേരിയിലാണ് സംഭവം. അയൽവീട്ടിലേക്ക് പട്ടി കെട്ടഴിഞ്ഞ് ചെന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതി അറസ്റ്റിലായി.
കുറ്റിച്ചിറ, മാരാങ്കോട് ചേരിയേക്കര വീട്ടിൽ ശിശുപാലൻ എന്നു വിളിക്കുന്ന ഷിജു (40)എന്നയാളെ കൊടുവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിൽ കുറ്റിച്ചിറ, മാരാങ്കോട് ആട്ടോക്കാരൻ വീട്ടിൽ അന്തോണി (69) എന്നയാളെ വെള്ളികുളങ്ങര പൊലീസ് പിടികൂടി. കൊല്ലപ്പെട്ട ഷിജുവും അന്തോണിയും തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നു. അന്തോണിയുടെ വീടിന് പടിഞ്ഞാറ് വശത്തുകൂടെ ഷിജു നടന്ന് പോകുന്നതിനെച്ചൊല്ലിയായിരുന്നു തർക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച വൈകീട്ട് ഷിജുവിന്റെ വീട്ടിലെ പട്ടി കെട്ടഴിഞ്ഞ് അന്തോണിയുടെ വീട്ടിലേക്ക് ചെന്നു എന്ന് ആരോപിച്ച് അന്തോണിയും ഷിജുവും തമ്മിൽ വഴക്ക് കൂടുകയും, തുടർന്ന് രാത്രി 10.30ന് ഷിജുവിന്റെ വീട്ടുപറമ്പിന് അടുത്ത് നിന്നും പരസ്പരം വഴക്കും ബഹളവും ഉണ്ടാക്കുകയും ചെയ്തു. അന്തോണി കൈവശം കരുതിയിരുന്ന കൊടുവാൾ കൊണ്ട് ഷിജുവിന്റെ തലയ്ക്കും, മുഖത്തും കഴുത്തിനും മറ്റും വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.