ന്യൂഡൽഹി : വ്യാപാര നിയന്ത്രണം മറികടക്കുന്നതിനായി ഇന്ത്യൻ കമ്ബനികൾ ദുബായ്, സിംഗപ്പൂർ, കൊളംബോ തുടങ്ങിയ പരോക്ഷ തുറമുഖങ്ങൾ വഴി പ്രതിവർഷം 85,000 കോടി രൂപയിൽ കൂടുതൽ (10 ബില്യൺ ഡോളർ) വിലവരുന്ന സാധനങ്ങൾ പാകിസ്ഥാനിലേക്ക് അയയ്ക്കുന്നുണ്ടെന്ന് റിപ്പോർട്ട്. സാമ്ബത്തിക തിങ്ക് ടാങ്ക് ജിടിആർഐയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യൻ കമ്ബനികള്‍ അവരുടെ സാധനങ്ങള്‍ വിദേശ തുറമുഖങ്ങളിലേക്ക് അയക്കും. ഇവിടെ ബോണ്ടഡ് വെയർഹൗസുകളിലേക്ക് സാധനങ്ങള്‍ മാറ്റുന്ന ജോലി മറ്റ് സ്വതന്ത്ര ഏജൻസികള്‍ക്കാണ്. പിന്നീട് അവരാണ് ഈ ഉല്‍പ്പന്നങ്ങള്‍ പാകിസ്ഥാനിലേക്ക് കയറ്റി അയക്കുന്നതെന്നും ഗ്ലോബല്‍ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) വിശദീകരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാകിസ്ഥാനും ഇന്ത്യക്കുമിടയില്‍ നേരിട്ട് വ്യാപാരം സാധ്യമല്ലാത്തതിനാല്‍ ഇന്ത്യയില്‍ നിർമ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ യു.എ.ഇയിലും മറ്റും എത്തിച്ച് മെയ്‌ഡ് ഇൻ യുഎഇ സ്റ്റിക്കർ പതിപ്പിച്ച ശേഷം പാകിസ്ഥാനിലെത്തിച്ച് വില്‍ക്കുന്നതായും റിപ്പോർട്ട് പറയുന്നു. സാധനങ്ങള്‍ ഉയർന്ന വിലയ്ക്കാണ് പാകിസ്ഥാനി വില്‍ക്കുന്നതെന്നും അതിന് കാരണം ഈ വളഞ്ഞ വഴിയിലെ ഭാരിച്ച ചെലവുകളാണെന്നും ജിടിആർഐ ചൂണ്ടിക്കാട്ടുന്നു.
പ്രതിവർഷം 10 ബില്യണ്‍ ഡോളർ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ ഇന്ത്യയിലെത്തുന്നുണ്ട്. 2024-25 ഏപ്രില്‍-ജനുവരി കാലയളവില്‍ പാകിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 447.65 മില്യണ്‍ ഡോളറായിരുന്നുവെന്ന് ഏജൻസി റിപ്പോർട്ട് പറയുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടർന്ന് അട്ടാരി, വാഗ ചെക്പോസ്റ്റുകള്‍ അടച്ചതോടെ വ്യാപാര ബന്ധത്തിലും വിള്ളല്‍ വീണു. സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറാനുള്ള ഇന്ത്യൻ തീരുമാനത്തിന് പിന്നാലെ വിദേശ തുറമുഖങ്ങള്‍ വഴി പോലും ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ പാകിസ്ഥാനിലെത്തുന്നത് തടയുമെന്നാണ് പാക് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.


