ദില്ലി: കേവലമായ നയതന്ത്ര ബന്ധത്തിന് അപ്പുറം വിദേശരാജ്യങ്ങളിലെ മാധ്യമ പ്രവർത്തകർ, അക്കാഡമിക് സമൂഹം, വിദ്യാർത്ഥികളുമായുള്ള ബന്ധം ഇന്ത്യ മെച്ചപ്പെടുത്തണമെന്ന് ജോൺ ബ്രിട്ടാസ്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശപര്യടനത്തിന് ശേഷം തിരിച്ചെത്തിയ സർവ്വകക്ഷി സംഘവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ജോൺ ബ്രിട്ടാസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
തൻ്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്ന് വ്യക്തമാക്കിയ അദ്ദേഹം, പാകിസ്ഥാൻ്റെ ആക്രമണത്തിൽ വലിയ നഷ്ടമുണ്ടായ ജമ്മു കശ്മീരിലെ സ്ഥലങ്ങളിലേക്ക് സിപിഎം പ്രതിനിധി സംഘം ഉടൻ സന്ദർശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദേശ രാജ്യങ്ങളുമായി സാംസ്കാരിക കൈമാറ്റം ഇന്ത്യ ഊർജിതമാക്കണമെന്ന് ജോൺ ബ്രിട്ടാസ് വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. സർക്കാർ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കി. അത് വിജയമാണോ പരാജയമാണോയെന്ന് ഇനി വ്യക്തമാകണം. ബിജെപി ഇത് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. പ്രത്യേക സമ്മേളനം ഇല്ല എന്ന് പറയാനാണ് വളരെ മുൻകൂട്ടി വർഷകാല സമ്മേളനം പ്രഖ്യാപിച്ചത്. പ്രത്യേക പാർലമെൻ്റ് സമ്മേളനം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു.
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻ്റ് നടപടിയിൽ ജസ്റ്റിസ് ശേഖർ യാദവിനെ കൂടി ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെടും. സിപിഎം പ്രതിനിധി സംഘം ഈമാസം പത്തിന് ജമ്മു കാശ്മീരിലേക്ക് പോകും. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഷെൽ ആക്രമണം നടന്ന സ്ഥലങ്ങളിലടക്കം സംഘം സന്ദർശനം നടത്തും. ദുരന്തത്തിൽ ഇരയായവരെയും സർക്കാർ ഏജൻസികളെയും കാണും. ജമ്മു കശ്മീരിലെ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യുസഫ് തരിഗാമി ഇതുമായി ബന്ധപ്പെട്ട രൂപരേഖ തയാറാക്കുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.