ഇസ്ലാമാബാദ്: ഇസ്രയേൽ ഇറാൻ സംഘര്‍ഷം കടുക്കുമ്പോൾ ഇറാന് പിന്തുണയുമായി പാകിസ്ഥാൻ. എല്ലാ മുസ്ലീം രാജ്യങ്ങളും ഇസ്രയേൽ ആക്രമണത്തിനെതിരെ ഒന്നിക്കണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞതായി ദുനിയാ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ രീതിയിലും ഇറാനോടൊപ്പം നിൽക്കുന്നുവെന്ന് ഖവാജ ആസിഫ് പറഞ്ഞു. ഇറാനിയൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും ഇറാനികൾ സഹോദരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേൽ ഇറാനെ മാത്രമല്ല, യെമനെയും പലസ്തീനെയും ലക്ഷ്യമിടുകയാണ്. മുസ്ലീം ലോകത്തിന്റെ ഐക്യം നിർണായകമാണെന്നും ഖവാജ ആസിഫ് പറഞ്ഞു. നിശബ്ധരും അനൈക്യരും ആയിരുന്നാൽ ഒടുവിൽ എല്ലാവരും ലക്ഷ്യമിടപ്പെടും. ഇസ്രയേലിന്റെ ഇറാനെതിരെയുള്ള നീക്കത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (OIC) യോഗം വിളിക്കണമെന്നും ഖവാജ ആസിഫ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാശ്ചാത്യ രാജ്യങ്ങളിലെ അമുസ്ലീം ജനങ്ങളും ഇസ്രയേലിനെതിരെ പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇസ്രയേലിനെ അപലപിച്ച ഷങ്ഹായ് സഹകരണ സംഘടന പ്രസ്താവനയിൽനിന്നും ഇന്ത്യ മാറിനിന്നു. സംഘർഷം ചർച്ചയിലൂടെ അവസാനിപ്പിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാട്.
ഇക്കാര്യം ഷാങ്ഹായ് സഹകരണ സംഘടനയെ അറിയിച്ചിരുന്നുവെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് വ്യക്തമാക്കി. പുറത്ത് വന്ന പ്രസ്താവനയിലുള്ള ചർച്ചയിൽ ഇന്ത്യ പങ്കാളിയല്ലെന്നാണ് വിശദീകരണം. ഇസ്രയേലിനെ അപലപിക്കുന്ന നിലപാട് സംഘടന സ്വീകരിച്ച സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.