കോട്ടയം: ബസിൽ നിന്നും മോഷ്ടിച്ച ഫോൺ കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം എത്തിയതോടെ അന്തർ സംസ്ഥാന മൊബൈൽ ഫോൺ മോഷ്ടാക്കളുടെ സംഘം കുടുങ്ങി. തിരുവനന്തപുരം സ്വദേശി അൻസിൽ (62), മുണ്ടക്കയം സ്വദേശി സുഭാഷ് (47) എന്നിവരെയാണ് മണർകാട് – പാലാ പൊലീസ് സംഘത്തിന്റെ സംയുക്ത നീക്കത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്.
ജൂലൈ ആറിന് പകൽ 10.30 മണിക്ക് കോട്ടയം പാലാ റൂട്ടിൽ സർവീസ് നടത്തുന്ന എവറസ്റ്റ് ബസിലെ യാത്രക്കാരനായ പറവൂർ സ്വദേശിയായ അജി എന്നയാളുടെ മൊബൈൽ ഫോൺ ആണ് മോഷണം പോയത്. മോഷണം ചെയ്ത മൊബൈൽ ഫോൺ പ്രതികൾ പാലയിലുള്ള ഒരു കടയിൽ വിൽക്കുവാൻ ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്നു ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസിന്റെ സഹായത്തോടെ മണർകാട് പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്, സബ് ഇൻസ്പെക്ടർ സജീർ, സിവിൽ പോലീസ് ഓഫീസർ രാജേഷ്, അരുൺ, ജൈമോൻ എന്നിവരടങ്ങുന്ന പോലീസ് സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവരിൽ നിന്നും ആപ്പിൾ ഐഫോൺ ഉൾപ്പെടെ മൂന്നു ഫോണുകൾ കണ്ടെടുത്തു. സ്ഥിരം മോഷ്ടാക്കളായ ഇവരുടെ പേരിൽ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. അൻസൽ 12 കേസുകളിലും സുഭാഷ് 19 കേസുകളിലും പ്രതിയാണ്. കോടതി മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.