സഹോദരിയുടെ വൃക്കയും അളിയന്റെ കരളും; ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയിലൂടെ സഹോദരനെ രക്ഷിക്കാൻ അവയവങ്ങൾ ദാനം ചെയ്ത് ദമ്പതികൾ

കൊച്ചി : ആലുവ സ്വദേശിയായ 43 കാരൻ ശ്രീനാഥ് ബി നായർ ഇന്ന് രണ്ടാം ജന്മത്തിലാണ്. ഈ പുതുജീവിതം അദ്ദേഹത്തിന് സമ്മാനിച്ചത് സ്വന്തം സഹോദരിയും സഹോദരിയുടെ ഭർത്താവും ചേർന്നാണ്. കരളും വൃക്കയും തകരാറിലായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ ശ്രീനാഥ് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ ആയിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഒരേസമയം രണ്ട് അവയവങ്ങളും മാറ്റിവയ്ക്കേണ്ട നിർണായക അവസ്ഥയിലെത്തിയ ശ്രീനാഥിനെ ചേർത്തു പിടിച്ചത് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ തന്നെയായിരുന്നു. ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവി വൃക്ക ദാനം ചെയ്യാൻ തയ്യാറായി. അതോടൊപ്പം തന്നെ സഹോദരി ഭർത്താവായ വിപിൻ എം. എന്നും കരൾ പകുത്തു നൽകാനും തയ്യാറായി. വിപിന്റെയും ശ്രീദേവിയുടെയും അവിശ്വസനീയമായ ഈ സ്നേഹവും ആത്മത്യാഗപരമായ പ്രവൃത്തിയും ആസ്റ്റർ മെഡ്‌സിറ്റിയിൽ സങ്കീർണ്ണമായ ഒരു ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വഴിയൊരുക്കി, അത് ശ്രീനാഥിന് പുതുജീവൻ നൽകി.

Advertisements

ആലുവയിൽ ട്രാവൽ ഏജൻസി നടത്തുന്ന ശ്രീനാഥിന് കാലിൽ ചെറിയൊരു കുരു വന്നു. ആദ്യം അത് അത്ര കാര്യമായി എടുത്തില്ലെങ്കിലും ഇടുക്കിയിലേക്കുള്ള ഒരു യാത്രയ്ക്ക് ശേഷം ആ ഭാഗത്തുള്ള ചൊറിച്ചിലും മുറിവ് ഉണങ്ങാത്ത അവസ്ഥയും തുടരുകയും ഇടയ്ക്ക് കടുത്ത പനി ഉണ്ടാവുകയും ചെയ്തതിനെ തുടർന്ന് ശ്രീനാഥിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസത്തെ ചികിത്സകൾക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ആശുപത്രി വാസത്തിനു ശേഷവും ശ്രീനാഥിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ശരീരം വളരെയധികം ക്ഷീണിക്കുകയും സംസാരിക്കാനും നടക്കാനും പോലും കഴിയാത്ത അവസ്ഥ വരികയും ചെയ്തു. തുടർന്ന് ശ്രീനാഥ് ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സ തേടിയെത്തി. പരിശോധനയിൽ ക്രയാറ്റിന്റെ അളവ് വളരെയധികം കൂടുതലാണെന്ന് കണ്ടെത്തുകയും അടിയന്തരമായി ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു. ശ്രീനാഥിന് പ്ലേറ്റ്ലറ്റ് കൗണ്ട് കുറവായതിനാൽ ബയോപ്സി നടത്താൻ കഴിയുമായിരുന്നില്ല. ലിവർ സിറോസിസും ഗുരുതരമായ വൃക്കരോഗവും മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധി, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും കരളും വൃക്കയും മാറ്റിവയ്ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തു. എന്നാൽ ശ്രീനാഥിനെയും ഭാര്യ ലക്ഷ്മി പ്രിയയെയും സംബന്ധിച്ചിടത്തോളം അനുയോജ്യരായ ഇരട്ട ദാദാക്കളെ കണ്ടെത്തുക എന്നത് കഠിനമായ വെല്ലുവിളിയായി.

അപ്പോഴാണ് ആശാവർക്കർ കൂടിയായ ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവി തൻ്റെ വൃക്കകളിൽ ഒന്ന് സഹോദരന് നൽകാനുള്ള സന്നദ്ധത അറിയിച്ചത്. പക്ഷേ ഒരു കരൾ ദാതാവിനെ അപ്പോഴും ആവശ്യമായിരുന്നു. ശ്രീനാഥിന്റെ ഭാര്യയുടെ സഹോദരനുമായി നടത്തിയ ആദ്യ ശ്രമം മെഡിക്കൽ പരിശോധനകൾ വിജയിക്കാത്തതിനെ തുടർന്ന് പരാജയപ്പെട്ടു.

ആ നിർണായകനിമിഷത്തിലാണ് ശ്രീദേവിയുടെ ഭർത്താവായ വിപിൻ തന്റെ കരൾ അളിയന് പകുത്ത് നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. ജോയ് ആലുക്കാസിന്റെ എംജി റോഡ് ബ്രാഞ്ചിലെ അസിസ്റ്റൻറ് മാനേജരാണ് വിപിൻ. ഒരു ജീവൻ രക്ഷിക്കാൻ ആണെങ്കിൽ കൂടിയും ഒരേസമയം ഭാര്യയും ഭർത്താവും ഒരുപോലെ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടിവരുന്ന സവിശേഷ സാഹചര്യത്തെ പ്രോത്സാഹിപ്പിക്കാൻ ആദ്യം ഡോക്ടർമാരും ഒന്നു മടിച്ചു.

രണ്ട് കുട്ടികൾ ഉൾപ്പെടുന്ന ശ്രീദേവിയുടെയും വിപിന്റെയും കുടുംബത്തിന് ഇത് ഉയർത്തുന്ന വലിയ വെല്ലുവിളികളെക്കുറിച്ച് എല്ലാവരും ആശങ്കാകുലരായിരുന്നു. എന്നാൽ വിപിനും ശ്രീദേവിയും തങ്ങളുടെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു.

ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ശസ്ത്രക്രിയ. ശ്രീനാഥിന്റെ രക്തത്തിലെ അണുബാധയും ഫാറ്റി ലിവറും കാരണം ശസ്ത്രക്രിയ രണ്ടുതവണ മാറ്റിവയ്ക്കേണ്ടി വന്നു. ഹെപ്പറ്റോ പാൻക്രിയാറ്റോ ബിലിയറി & അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്പ്ലാൻ്റ് സീനിയർ കൺസൾട്ടൻ്റ് ഡോ. മാത്യു ജേക്കബിന്റെയും നെഫ്രോളജി സീനിയർ കൺസൾട്ടൻ്റ് ആയ ഡോ. വി നാരായണൻ ഉണ്ണിയുടെയും നേതൃത്വത്തിലുള്ള ആസ്റ്റർ മെഡ്‌സിറ്റിയിലെ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

ഏറെ സങ്കീർണമായ ഒരു കേസ് ആയിരുന്നു ഇതെന്നാണ് ഡോക്ടർ മാത്യു ജേക്കബ് പറയുന്നത്. എല്ലാ അപകടസാധ്യതകളും ലഘൂകരിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടിയിരുന്നു. കുടുംബത്തിന്റെ ദൃഢനിശ്ചയത്തിനും തങ്ങളുടെ മുഴുവൻ ശസ്ത്രക്രിയ, ശസ്ത്രക്രിയാനന്തര പരിചരണ വിഭാഗങ്ങളുടെയും ഏകോപിത ശ്രമങ്ങൾക്കുമുള്ള ഒരു ആദരമായാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശസ്ത്രക്രിയയ്ക്കും മൂന്നുമാസത്തെ വിശ്രമകാലത്തിനും ശേഷം ശ്രീനാഥും സഹോദരി ശ്രീദേവിയും സഹോദരി ഭർത്താവ് വിപിനും ഇപ്പോൾ പൂർണ്ണ ആരോഗ്യവാന്മാരായി ഇരിക്കുന്നു. എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം.

Hot Topics

Related Articles