കോട്ടയം : ഒരു വാർപ്പിനുള്ളില്‍ ചതുർബാഹുവായ ഭഗവാന്റെ വിഗ്രഹം പ്രതിഷ്‌ഠിച്ചിരിക്കുന്ന ക്ഷേത്രം. ശത്രുനിഗ്രഹശേഷം വിശന്നുവലഞ്ഞ് വന്നിരിക്കുന്ന ഭഗവാന് നിവേദ്യം മുടക്കരുതെന്ന നിബന്ധനയുള്ള കൃഷ്‌ണ ക്ഷേത്രം.വില്വമംഗലം സ്വാമിയാരാണ് ഈ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠ നടത്തിയതെന്നാണ് പറയപ്പെടുന്നത്. പടിഞ്ഞാറേക്കാണ് ദർശനം. ഇവിടെ നിവേദ്യം മുടക്കാൻ പാടില്ല എന്ന് പ്രത്യേകം നിഷ്‌കർഷിക്കുന്നുണ്ട്. ഒരിക്കല്‍ ഏറെനേരം നീണ്ടുനിന്ന ഗ്രഹണ സമയത്ത് ക്ഷേത്രത്തില്‍ പൂജകള്‍ മുടങ്ങി. പിന്നീട് പൂജാരിയെത്തി നട തുറക്കാൻ ശ്രമിക്കുമ്ബോള്‍ ഭഗവാന്റെ അരയിലെ കിങ്ങിണി അരഞ്ഞാണം താഴെ കാല്‍ക്കല്‍ കിടക്കുന്നത് കണ്ടു. ഇതോടെ പ്രശ്‌നം വച്ചപ്പോള്‍ ഒരിക്കലും നിവേദ്യം മുടക്കരുത് എന്ന് കണ്ടു. അതോടെ ഏതുവിധത്തിലും ക്ഷേത്രനട തുറക്കാൻ കഴിയാതെ വന്നാല്‍ വെട്ടിപ്പൊളിച്ച് തുറക്കാൻ കോടാലി സൂക്ഷിക്കുന്ന പതിവ് തുടങ്ങി. പൂജകളൊന്നും മുടങ്ങരുതെന്നും അന്ന് പ്രശ‌്നത്തില്‍ തെളിഞ്ഞിരുന്നു.
രാവിലെ പന്തീരടി പൂജയ്‌ക്ക് ശേഷം പുല്ലാട്ട് പൂജ എന്ന വിശേഷാല്‍ പൂജയുണ്ട്. ഇതിനായി ക്ഷേത്രനട 16 തവണ തുറന്നടക്കും. ഗ്രഹണ സമയത്ത് ക്ഷേത്ര വിഗ്രഹങ്ങള്‍ മൂടുന്ന പതിവ് മറ്റ് ക്ഷേത്രങ്ങളിലുണ്ട്. എന്നാല്‍ ഇവിടെ അതില്ല. മാത്രമല്ല ഗ്രഹണം കഴിഞ്ഞാല്‍ കലശവും അഭിഷേകവും പതിവുണ്ട്.