കൊച്ചി : കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ സജീവമായ പ്രചാരണത്തിൽ വിശദീകരണവുമായി കെ.ജെ ഷൈന്‍ ടീച്ചർ. മെട്രോ വാർത്ത കഴിഞ്ഞദിവസം പുറത്തുവിട്ട വാർത്തയ്ക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയും പ്രചാരണം സജീവമായത്. കൊച്ചിയിലെ സിപിഎം എംഎൽഎയെ വനിതാ നേതാവിന്റെ വീട്ടിൽ നിന്നും ഭർത്താവ് പിടികൂടിയതായാണ് പ്രചാരണം ഉണ്ടായത്. ഇതു സംബന്ധിച്ച വാർത്ത പുറത്തുവരികയും , സോഷ്യൽ മീഡിയ ഹാൻഡിലുകൾ കെ ജെ ഷൈൻ ടീച്ചറുടെ ചിത്രവും വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണന്റെ ഫോട്ടോയും സഹിതം പ്രചാരണം നടത്തുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഷൈൻ ടീച്ചർ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ നടക്കുന്ന അപകീർത്തി പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കെ ജെ ഷൈൻ ടീച്ചറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും.
പൊതു പ്രവർത്തക എന്ന നിലയിൽ കോളേജ് കാലഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് ഞാൻ. കേരള സമൂഹം എന്നെ കൂടുതലായി അറിയാൻ തുടങ്ങിയത് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുതലാണ്.
രാഷ്ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അദ്ധ്യാപക സംഘടനാ നേതാവ് എന്നീ തലങ്ങളില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എന്നെക്കുറിച്ചും എൻ്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.
രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യം വച്ച് നടത്തുന്ന നെറികെട്ട, ജീർണ്ണതയുടെ, ഭീരുത്വത്തിൻ്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകൾക്കെതിരായി മ്ലേച്ഛമായ കുപ്രചാരണം നടത്തുന്നവർ എത്ര വികൃത മനസ്ക്കരാണ്? സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ മാനസികമായും സാമൂഹ്യമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, കൂടെയുള്ള ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്നേഹിതരെയും സഹപ്രവര്‍ത്തകരെയും ഒക്കെയാണ്. സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണം. കൂടാതെ പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ട്.
ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നിൽക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമ്മുക്ക് മുമ്പേ സഞ്ചരിച്ചവര്‍. ഈ സാഹചര്യവും നാമൊരുമിച്ച് നേരിടും, മുന്നേറും.
ആന്തരിക ജീര്‍ണ്ണതകള്‍ മൂലം കേരള സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായിഎന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം ബഹു മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കുകയാണ്.
– കെ.ജെ ഷൈന്‍ ടീച്ചർ