കോട്ടയം: കാണക്കാരിയിൽ വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ സംഭവം വർഷങ്ങളായുള്ള കലഹത്തെ തുടർന്നെന്ന് സൂചന. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ തുടർന്ന് വർഷങ്ങളായി ഇരുവരും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതാണ് ഏറ്റവും ഒടുവിൽ കൊലപാതകത്തിലേയ്ക്ക് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കാണക്കാരി രഗ്നഗിരി പള്ളിയ്ക്കു സമീപം കപ്പടക്കുന്നേൽ സാം ജോർജ് (59) ആണ് ഭാര്യ ജെസി സാമിനെ (49) കൊലപ്പെടുത്തി ഉടുമ്പന്നൂർ ഭാഗത്ത് ഉപേക്ഷിച്ചത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ 26 മുതലാണ് ജെസിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടത്. ഇവരുടെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ലെന്ന് വിദേശത്ത് ജോലി ചെയ്തിരുന്ന മക്കളാണ് ആദ്യം പരാതി ഉന്നയിച്ചത്. തുടർന്ന്, പൊലീസ് സംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതോടെയാണ് ഭർത്താവ് സാം മൈസൂരിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം മൈസൂരിൽ നിന്നും സാമിനെ കസ്റ്റഡിയിൽ എടുത്തു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ 20 ന് സാം ജെസിയെ വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. രാത്രിയിൽ മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റിയ സാം ഇതുമായി ഇടുക്കി കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉടുമ്പന്നൂർ ഭാഗത്ത് റോഡിൽ നിന്നും 30അടി താഴ്ചയിലേയ്ക്കു തള്ളിയിട്ടു. ഇവിടെ നിന്നും പൊലീസ് സംഘത്തിന് അഴുകിയ നിലയിലുള്ള മൃതദേഹം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 15 വർഷമായി ജെസിയും, ഭർത്താവ് സാമും ഒരു വീട്ടിലെ തന്നെ രണ്ട് നിലകളിലായി രണ്ട് മുറികളിലായാണ് കഴിഞ്ഞിരുന്നത്. സാമിന്റെ വഴി വിട്ടബന്ധങ്ങൾ സംബന്ധിച്ചു ഇരുവരും തമ്മിൽ നേരത്തെ തന്നെ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. മക്കൾ മൂന്നു പേരും വിദേശത്ത് പോയ ശേഷം ജെസി ഒറ്റയ്ക്കാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. വിദേശത്തായിരുന്ന സാം കഴിഞ്ഞ ആറു മാസമായി എംജി യൂണിവേഴ്‌സിറ്റിൽ കോഴ്‌സും പഠിച്ചിരുന്നു. കഴിഞ്ഞ ആഴ്ച വരെ വീട്ടിൽ സാം പെൺകുട്ടികളെ എത്തിച്ചിരുന്നതായി വിവരമുണ്ട്. ഒപ്പം പഠിച്ചിരുന്ന സഹപാഠികളായ സ്ത്രീകളെയും പെൺകുട്ടികളെയും വീട്ടിൽ എത്തിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

