അതിരപ്പിള്ളി :പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ പത്തുവയസ്സുകാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ മർദ്ദനം.പോത്തുപ്പാറ ഉന്നതിയിലെ 10 വയസ്സുകാരൻ അനൂപ് ശശീധരനാണ് മർദനമേറ്റത്. ഇതേ ഹോസ്റ്റലിൽ താമസിക്കുന്ന ഒൻപതാം ക്ലാസുകാരനാണ് അനൂപിനെ മർദിച്ചതെന്ന് ആരോപണം.സംഭവത്തിൽ അനൂപിന്റെ ഒരു കാൽ ഒടിഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. വെറ്റിലപ്പാറ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് അനൂപ്. പരിക്കേറ്റ അനൂപിനെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഹോസ്റ്റൽ അധികൃതർ സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാത്തതിലും, സംഭവത്തിന് ശേഷമുള്ള അനാസ്ഥയിലുമാണ് കുടുംബത്തിന്റെ കുറ്റപ്പെടുത്തൽ.”കുട്ടിക്ക് കാൽ പൊട്ടിയിട്ടും ഹോസ്റ്റലിൽ നിന്ന് യാതൊരു പരിഗണനയും കാണിച്ചില്ല,” എന്നാണ് ബന്ധുക്കളുടെ ആരോപണം.സംഭവത്തെക്കുറിച്ച് ഹോസ്റ്റൽ വാർഡന്മാരുടെ ഭാഗത്ത് നിന്നും പ്രതികരണം ലഭ്യമായിട്ടില്ല.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


