കരൂർ :കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കായി തമിഴക വെട്രി കഴകം നേതാവ് വിജയ് നൽകിയ 20 ലക്ഷം രൂപ തിരികെ നൽകി വീട്ടമ്മ. റാലിയ്ക്കിടെ മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് ഈ നടപടി സ്വീകരിച്ചത്.റാലിക്കിടെ മരിച്ചവരുടെ ബന്ധുക്കളെ കരൂരിലെത്തി നേരിൽ കാണുമെന്ന വാഗ്ദാനം വിജയ് പാലിച്ചില്ലെന്നാരോപിച്ചാണ് സംഗവി പണം തിരികെ നൽകിയത്. തനിക്ക് ലഭിച്ച പണം ടിവികെയുടെ അക്കൗണ്ടിലേക്ക് തന്നെ ട്രാൻസ്ഫർ ചെയ്‌തതായാണ് വിവരം.രണ്ടാഴ്ച മുമ്പ് വിജയ് വീഡിയോ കോളിലൂടെ കുടുംബവുമായി സംസാരിച്ചു, തങ്ങളെ നേരിൽ കാണാനും അനുശോചനം അറിയിക്കാനുമായി കരൂരിലെത്തുമെന്നു പറഞ്ഞിരുന്നുവെന്നും സംഗവി പറഞ്ഞു.
എന്നാൽ അത് നടപ്പിലാകാത്തതിനാലാണ് പണം തിരികെ നൽകുന്നത്.”പണത്തെക്കാൾ വലുതാണ് അദ്ദേഹം നേരിട്ട് എത്തി അനുശോചനം അറിയിക്കുന്നതെന്നു ഞാൻ കരുതുന്നു,” സംഗവി മാധ്യമങ്ങളോട് പറഞ്ഞു.തിങ്കളാഴ്ച മഹാബലിപുരത്ത് വിജയ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, തങ്ങളെ വിളിച്ചില്ലെന്നും സംഗവി പറഞ്ഞു. അതേസമയം, തന്റെ ഭർതൃസഹോദരി ഭൂപതിയും ചില ബന്ധുക്കളും മഹാബലിപുരത്തെ കൂടിക്കാഴ്ചയിൽ പങ്കെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തങ്ങളുമായി ബന്ധമില്ലാത്ത സഹോദരിയെയാണ് ടിവികെ നേതാക്കൾ മഹാബലിപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും സംഗവി ആരോപിച്ചു.തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ വിജയ് കുടുംബങ്ങളോട് ക്ഷമ ചോദിച്ചതായും സർക്കാർ അനുമതി ലഭിക്കാത്തതിനാൽ കരൂർ നേരിട്ട് സന്ദർശിക്കാൻ കഴിഞ്ഞില്ലെന്നും പങ്കെടുത്തവർ പറഞ്ഞു.ഒരു മാസം മുമ്പ് 41 പേർ മരിച്ച കരൂർ ദുരന്തത്തിന് ശേഷമാണ് വിജയ് മരിച്ചവരുടെ 33 കുടുംബങ്ങളുമായി മഹാബലിപുരത്തിലെ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയത്. ചടങ്ങിൽ 160ലേറെ പേർ പങ്കെടുത്തു

