ന്യൂഡൽഹി:ഛത്തീസ്ഗഡ് ബസ്തർ ഡിവിഷനിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ശക്തമായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബീജാപ്പൂർ–ദന്തേവാഡ അതിർത്തിയിലെ ഇടതൂർന്ന വനപ്രദേശത്താണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ വെടിവെപ്പ് ആരംഭിച്ചത്.
ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സിആർപിഎഫ്, കോബ്ര കമാൻഡോകൾ എന്നിവർ പങ്കെടുത്ത സംയുക്ത സുരക്ഷാ സംഘം രഹസ്യവിവരത്തെത്തുടർന്ന് ആരംഭിച്ച തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ദിവസം മുഴുവൻ നീണ്ടുനിന്ന വെടിവെപ്പിൽ സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. സംഭവസ്ഥലത്ത് നിന്നും 12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്. എസ്എൽആർ, .303 റൈഫിളുകൾ ഉൾപ്പെടെയുള്ള വൻ ആയുധശേഖരം കൂടിയാണു സുരക്ഷാസേന പിടിച്ചെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ ഏറ്റുമുട്ടലിൽ ഡിആർജി ബീജാപ്പൂർ യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിൾ മോനു വഡാഡി, കോൺസ്റ്റബിൾ ഡുകാരു ഗോണ്ട, രമേശ് സോഡി എന്നിവർ വീരമൃത്യു വരിച്ചു. പരുക്കേറ്റ ജവാൻ സോംദേവ് യാദവിനെ പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ധചികിത്സയ്ക്കായി മാറ്റി. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഓപ്പറേഷൻ നിർണായക ഘട്ടത്തിലാണെന്നും മാവോയിസ്റ്റ് സാന്നിധ്യം പൂർണ്ണമായി ഇല്ലാതാക്കാൻ ശ്രമം തുടരുകയാണെന്നും ബീജാപ്പൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് വ്യക്തമാക്കി. കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പ്രദേശം പൂർണമായും വളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം മാത്രം ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 270 ആയി ഉയർന്നു. ഇതിൽ 241 പേരും ബസ്തർ മേഖലയിൽ നിന്നാണ്.


