കൊച്ചി:മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ നൽകി. കേരള വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിൽ ജസ്റ്റിസ് മനോജ് മിശ്രയും ജസ്റ്റിസ് ഉജ്വൽ ഭുയാനും അടങ്ങുന്ന ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.ഹർജിയുടെ പരിധി കവിയുന്ന വിധത്തിലാണ് ഹൈക്കോടതി ഭൂമിയുടെ സ്വഭാവത്തെക്കുറിച്ച് നിരീക്ഷണം നടത്തിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലുണ്ടായിരുന്ന വിഷയത്തിൽ ഹൈക്കോടതി ഇടപ്പെട്ടതിനെതിരെ കോടതി അതിശയവും രേഖപ്പെടുത്തി.
സർക്കാർ മുനമ്പം ഭൂമി തർക്കപരിഹാരത്തിനായി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ കമ്മീഷനായി നിയമിച്ചിരുന്നു. ഈ നിയമനത്തെ ചോദ്യം ചെയ്താണ് ഹൈക്കോടതിയിലെ ഹർജി. എന്നാൽ കമ്മീഷൻ നിയമനത്തെ ശരിവച്ച ഹൈക്കോടതി നടപടിക്ക് സ്റ്റേ ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള സർക്കാർ, സംസ്ഥാന വഖഫ് ബോർഡ്, തടസഹർജി നൽകിയ മറ്റ് കക്ഷികൾ എന്നിവർക്ക് ആറാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാൻ നോട്ടീസയച്ചിട്ടുണ്ട്. ഹർജി അടുത്തമാസം 27-ന് വീണ്ടും പരിഗണിക്കുംവരെ കേസിൽ നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
ഹൈക്കോടതിക്ക് മുനമ്പം വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കാൻ അധികാരം ഇല്ലെന്നായിരുന്നു വഖഫ് സംരക്ഷണ വേദിയുടെ വാദം. ഹർജി നൽകിയവർ നേരിട്ട് ബന്ധപ്പെട്ട കക്ഷികളല്ലെന്നും സർക്കാർ മുൻനിർത്തി വാദിച്ചു. ഹർജിക്കാർക്ക് പിന്തുണയാണെന്ന് സംസ്ഥാന വഖഫ് ബോർഡും സുപ്രീം കോടതിയെ അറിയിച്ചു.


