തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഐജി, ഡിഐജി തലങ്ങളിലായി വ്യാപകമായ നിയമന-മാറ്റങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്.ആർ. നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുല്‍ ആർ. നായർ എന്നിവർക്ക് ഐജിയായി സ്ഥാനക്കയറ്റം നൽകി. ആർ. നിശാന്തിനിയെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു. അജിതാ ബീഗം ക്രൈംബ്രാഞ്ച് ഐജിയായും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയൻ ഐജിയായും ചുമതലയേൽക്കും.കൊച്ചി ഐജിയായി സ്ഥാനക്കയറ്റം ലഭിച്ച പുട്ട വിമലാദിത്യയെ ഇന്റലിജൻസ് വിഭാഗത്തിലാണ് നിയമിച്ചത്.
നിലവിലെ ഇന്റലിജൻസ് ഐജി ശ്യാം സുന്ദറിനെയും അതേ വിഭാഗത്തിലേക്ക് തന്നെ മാറ്റിയിട്ടുണ്ട്.ദക്ഷിണ മേഖലാ ഐജിയായി സ്പർജൻ കുമാറിനെ നിയമിച്ചു. തിരുവനന്തപുരം പൊലീസ് കമ്മീഷണർ തോംസൺ ജോസിനെ വിജിലൻസ് ഡിഐജിയായി മാറ്റി. കെ. കാർത്തിക്കാണ് തിരുവനന്തപുരത്തെ പുതിയ പൊലീസ് കമ്മീഷണർ.കൊച്ചി പൊലീസ് കമ്മീഷണറും എറണാകുളം റേഞ്ച് ഡിഐജിയുമായി ഹരിശങ്കറിനെയും നിയമിച്ചു. ഡോ. അരുള്‍ ബി. കൃഷ്ണയാണ് തൃശൂർ റേഞ്ചിന്റെ പുതിയ ഐജി.പൊലീസ് സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഴിച്ചുപണിയെന്നാണ് ഔദ്യോഗിക വിശദീകരണം.


