തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഐ.ജി, ഡി.ഐ.ജി തലത്തിലാണ് മാറ്റം. ആർ. നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുൽ ആർ.നായർ എന്നിവർക്ക് ഐ.ജിയായി സ്ഥാനക്കയറ്റം നൽകി. ആർ. നിശാന്തിനി പൊലീസ് ആസ്ഥാനത്തെ ഐ.ജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയനിലും ഐ.ജിയാകും.
കൊച്ചി ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച പുട്ട വിമലാദിത്യക്ക് ഇൻറലിജൻസിലാണ് നിയമനം. നിലവിലെ ഐ.ജി ശ്യാം സുന്ദറിനെയും ഇന്റലിജൻസിലേക്ക് മാറ്റി .ദക്ഷിണ മേഖലാ ഐ.ജിയായി സ്പർജൻ കുമാറിനെ നിയമിച്ചു. തിരുവനന്തപുരം കമ്മിഷണർ തോംസൺ ജോസ് വിജിലൻസ് ഡി.ഐജിയാകും. കെ. കാർത്തിക്കായിരിക്കും തിരുവനന്തപുരത്തെ പുതിയ കമ്മിഷണർ. കൊച്ചി കമ്മിഷണറും എറണാകുളം റേഞ്ച് ഡി.ഐ.ജിയുമായി ഹരിശങ്കറിനെ നിയമിച്ചു. ഡോ. അരുൾ ബി. കൃഷ്ണയാണ് തൃശൂർ റേഞ്ച് ഐജി.


