തിരുവന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ രണ്ട് പേർ മരിച്ച സംഭവത്തിൽ ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് വരും. സംഭവത്തിൽ ഇതുവരെ ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച റഷീദ ബീവിയുടെയും മരുമകൻ ഷാജിയുടെയും പത്തോളജി ഫലം വന്നാൽ മാത്രമേ മരണ കാരണത്തിൽ വ്യക്തത വരൂ.
Advertisements
അതേസമയം പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ കൂടി ചികിത്സ തേടി. തിരുവനന്തപുരം സ്വദേശികളായ ഇവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ച കൊല്ലം നിലമേൽ സ്വദേശികൾ ഭക്ഷണം കഴിച്ച അതേ ദിവസമാണ് ഇവരും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ഇവർക്ക് സാരമായ ആരോഗ്യ പ്രശ്നമില്ല. വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിൽ പരിശോധന കർശനമാക്കാനാണ് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ തീരുമാനം.


