കോട്ടയം : ഫ്രാൻസിസ് ജോർജ് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കോട്ടയം മെഡിക്കൽ കോളജിൽ സ്ഥാപിച്ച വിവിധ ഉപകരണങ്ങളുടെ ഉദ്ഘാടനം 2026 ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 11.30 ന് നടക്കും.
ബയോ കെമിസ്ട്രി വിഭാഗത്തിൽ 25 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ കാപ്പിലറി ഇലക്ട്രോ ഫോറസിസ് (Fully Automated capillary Electrophoretic Apparatus ] കുട്ടികളുടെ ആശുപത്രിയിൽ 11 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ നവജാത ശിശുക്കളുടെ ഹൃദയ സംബന്ധമായ വിവരങ്ങൾ വിലയിരുത്തുന്നതിനുള്ള എക്കോ മെഷീൻ,രക്തസമ്മർദ്ദം പരിശോധിക്കുന്നതിനുള്ള മൾട്ടി പാരാ മോണിട്ടർ, ദന്തൽ കോളജിൽ 6 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ സ്കാനിങ്ങ് മെഷീൻ തുടങ്ങിയവയുടെ ഉദ്ഘാടനമാണ് നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം മെഡിക്കൽ കോളജിലെ ബയോ കെമിസ്ട്രി വിഭാഗത്തിൽ കഴിഞ്ഞ 13 വർഷമായി ഉണ്ടായിരുന്ന ഇലക്ട്രോ ഫോറസിസ് ഉപകരണം പ്രവർത്തന രഹിതമായതിനാൽ രോഗികൾ വളരെയധികം പ്രയാസം അനുഭവപ്പെട്ടിരുന്നു.
ഇത് കണക്കിലെടുത്താണ് ആധുനീക നിലവാരത്തിലുളള ഉപകരണം വാങ്ങുവാൻ തുക അനുവദിച്ചത്. കേരളത്തിലെ മറ്റ് മെഡിക്കൽ കോളജുകളിൽ ഒന്നും ഇത്തരം മെഷീൻ ഇല്ല .ഇത് സ്ഥാപിക്കുന്നതിലൂടെ സിറം ഇലക്ട്രോ ഫോറസിസ്പോലെയുളള പരിശോധനകൾക്ക് അതിവേഗത്തിലും അത്യന്തം കൃത്യതയോടെയും ഉള്ള പരിശോധനാ ഫലങ്ങൾ ലഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.
മൾട്ടിപ്പിൾമൈലോമ പോലെയുള്ള എല്ലിലെ അർബുദം, മറ്റ് പ്രോട്ടീൻ സംബന്ധമായ രോഗങ്ങൾ എന്നിവ ഒറ്റ രക്ത പരിശോധനയിലൂടെ നിർണ്ണയിക്കുന്നതിനും തുടർന്നുള്ള ചികിൽസക്കും ഇത് വളരെയേറെ ഉപയോഗ പ്രദമാണ്.
ജനിച്ച ഉടൻ കുട്ടികൾക്ക് ഉണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളും രക്തസമ്മർദ്ദവും കണ്ടുപിടിക്കാനും അതിലൂടെ അടിയന്തിര ചികിൽസ നൽകാനും സാധിക്കുന്ന ഉപകരണങ്ങൾ ആണ് കുട്ടികളുടെ ആശുപത്രി ക്ക് നൽകിയിട്ടുള്ളത്.നവ ജാത ശിശുക്കളുടെ ശരീരത്തിന് യാതൊരു വിധ ആയാസങ്ങളും ഇല്ലാതെ ഈ മെഷീനുകൾ ഉപയോഗിച്ച് പരിശോധന നടത്തുവാൻ സാധിക്കുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകതയെന്നും ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.


